Monday 17 August 2020

ജീവിത ദൈർഘ്യം ക്രിസ്തീയ വീക്ഷണത്തിൽ_LIFESPAN IN BIBLICAL VIEW

 

ജീവിത ദൈർഘ്യം ക്രിസ്തീയ വീക്ഷണത്തിൽ

 

 

LIFESPAN IN BIBLICAL VIEW

BY

 

 

അഡ്വ. .സി .ഫിലിപ്പ്, B.E., M.A., LL.M.

Adv.A.C.Philip, B.E., M.A., LL.M.

 

 

 

 

 

 

[Author is an advocate in Supreme Court of India. He can be reached out at pradeeparingada@gmail.com ----09768110823---.

 

The above article is available at the following Blog:  

https://pradeeparingada.blogspot.com/2020/08/lifespan-inbiblical-view-by.html ]

*****************************************************************************

 

 


 


ജീവിത ദൈർഘ്യം ക്രിസ്തീയ വീക്ഷണത്തിൽ

..............അഡ്വ. .സി .ഫിലിപ്പ് 

അദ്ധ്യായം-1

 

 

 സകല ജീവന്റെയും ഉറവയും, അറുതിയും, ഉറവിടവുമായ ദൈവം ആയുസ്സിന്റെ ദാദാവും പരിപാലകനും സംഹാരകനുമാകുന്നു. (സൃഷ്ടി, സ്ഥിതി, സംഹാരം). ജീവനുണ്ടാകുവാനും അതു സമൃദ്ധിയായി ഉണ്ടാകുവാനും ഭൂമിയിൽ അവതരിച്ച ദൈവം ആ ജീവൻ മനുഷ്യരുടെ ജീവൻ മാത്രമായി കണ്ടു എന്നു  കരുത്തുവാനാവില്ല. ഈ ലോകത്തിൽ ജീവന് ഒരു ഉറവിടമേയുള്ളൂ. ആ ജീവനെല്ലാം തന്നെ ദൈവം തന്റെ ജീവനിൽ നിന്നും വിഭജിച്ചു നല്കിയിട്ടുള്ളതാണ്. ലോകത്തിലെ സകല ജീവന്റെയും ഏക ഉറവിടവും ഉറവും അറുതിയും ദൈവം തന്നെയാണ് താനും.

ദൈവം ആയുസ്സിനെ നിശ്ചയിച്ചു നല്കിയിരിക്കുമ്പോൾ മനുഷ്യന്റെ ആയുസ്സു എന്തിനു നശ്വരവും നൈമിഷികവും ആയി അവശേഷിക്കണം? എന്തിനു അവൻ വയലിലെ പുല്ലു പോലെ മുളക്കുകയും മണ്ണിലെ പുഷ്പം പോലെ വാടിപ്പോകുകയും ചെയ്യുന്നു? വെള്ളത്തിലെ കുമിള പോലെ എങ്ങനെ മനുഷ്യന്റെ ആയുസ്സു നൈമിഷികമായി മാറുന്നു?

 

കവി പാടുന്നു:

വഹ്നിസന്തപ്ത ലോഹസ്‌താംബുബിന്ദുനാം

സന്നിഭം മർത്യ ജന്മം ക്ഷണഭംഗുരം "

[തീജ്വാലയിൽ പൂർണമായും ചുട്ടെടുത്ത ലോഹത്തിലേക്ക് പതിക്കുന്ന ജലത്തുള്ളിപോലെ മനുഷ്യ ജന്മം ക്ഷണനേരത്തേക്കുള്ളതാണ്.]

..എഴുത്തച്ഛൻ...അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്..

എന്നാൽ ആദിയിൽ അങ്ങനെ ആയിരുന്നുവോ?

ഇന്നത്തെ തലമുറ അത് ശരിയായി കരുത്തുമെന്ന് അനുഭവങ്ങളിൽ നിന്നും തിരിച്ചറിയാം. ഇന്നലെ കണ്ടവൻ ഇന്ന് കാണപ്പെടുന്നില്ല. പൂന്താനം നമ്പൂതിരി ജ്ഞാനപ്പാനയിൽ ഇപ്രകാരം പാടുന്നു:

 

"നീർപ്പോള പോലെയുള്ളൊരു ദേഹത്തിൽ

വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.

ഓർത്തിരിയാതെ പാടുപെടുന്നേരം

നേർത്തുപോകുമതെന്നേ പറയാവൂ.

.....................................................................

കണ്ടു കണ്ടങ്ങിരിക്കുന്ന മർത്ത്യനെ  

കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ."

 

ആയുസ്സിന്റെ ക്ഷണികത  എന്നും മനുഷ്യനെ അലട്ടുന്ന ഒരു പ്രശ്നമാണ്. എന്നാൽ ഇത്ര ക്ഷണഭംഗുരമായ ഒരു ആയുസ്സാണോ ദൈവം നമുക്ക് നൽകിയത്? വളരെ ദീർഘ വർഷങ്ങൾ ജീവിച്ച ആദി തലമുറയെക്കുറിച്ചു ചില ദർശനങ്ങളെങ്കിലും നമുക്കുണ്ട്. ആധുനിക സ്ഥിതിവിവരക്കണക്കുകൾ, ആയുർദൈർഘ്യം കൂടിവരുന്നതിന്റെ വലിയ കണക്കുകൾ നമ്മുടെ മുൻപിൽ നിരത്തുന്നു. എന്നാൽ പ്രായോഗികമായി നമ്മുടെ മുൻപിൽ രോഗാതുരതയും യൗവന മരണങ്ങളും അപകടങ്ങളും ദുരന്തങ്ങളും എല്ലാം കൂടി വരുന്നു. യഥാർത്ഥത്തിൽ ആയുർദൈർഗ്യം കൂടി വരുന്നുവോ, അതോ കുറഞ്ഞു വരുന്നുവോ? എന്തുകൊണ്ടാണ്  ഈ സ്ത്ഥിതിവിവരക്കണക്കുകൾ ആദിയിലെ കണക്കുകൾ പരിശോധിക്കുവാൻ വിമുഖത കാണിക്കുന്നത്? ചൂഷണ വിധേയമായ സമൂഹങ്ങളുടെ ജീവിത ദൈർഘ്യം കണക്കിൽ എടുത്തതിനു ശേഷം അതിനെ അവരുടെ പിന്തലമുറയുടെ ആയുസ്സുമായി താരതമ്യപ്പെടുത്തി ആയുർ ദൈർഗ്യത്തിന്റെ കാര്യത്തിൽ ഒരു നിയതമായ തീരുമാനത്തിൽ (Conclusion) എത്തുവാൻ സാധിക്കുമോ?

നമുക്ക് നമ്മുടെ ആയുസ്സിനെ ഒന്ന് അളന്നു നോക്കാം! നമ്മുടെ തന്നെ വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരും എത്ര വർഷംവരെ ജീവിച്ചു? ആ നാലുപേരുടെയും ആയുസ്സിന്റെ ശരാശരി എത്രയായിരുന്നു? അവർക്കു സ്ഥായിയായ രോഗങ്ങൾ ഉണ്ടായിരുന്നുവോ? ഉണ്ടായിരുന്നെങ്കിൽത്തന്നെ എത്രാമത്തെ വയസ്സിൽ ആണ് അത് സംഭവിച്ചത്? മരിക്കുമ്പോൾ അവർ രോഗികൾ ആയിരുന്നുവോ? അതോ, ആരോഗ്യത്തോടു കൂടിയാണോ മരിച്ചത്?

ഇനിയും ഇതേ ചോദ്യങ്ങളുമായി നമ്മുടെ തന്നെ ജീവിതത്തെ സമീപിക്കാം. അവരുടെ ആയുർദൈർഘ്യത്തിനും ആയുസ്സിനും ഒത്തവണ്ണം നമുക്ക് ജീവിക്കുവാൻ സാധിക്കുമോ? അവരെക്കാൾ നമ്മൾ ആധുനികരും ശാസ്ത്രജ്ഞാനത്തിൽ കൂടുതൽ ഉയർന്നുവരും, കൂടുതൽ ധനികരും എല്ലാം ആയിരുന്നിട്ടും കൂടി, എന്ത് കൊണ്ട് നമ്മുടെ ജീവിതം ഇത്ര ക്ഷണികമായി കഴിഞ്ഞു പോകുന്നു? എന്തുകൊണ്ട് യൗവനത്തിൽ തന്നെ നമ്മൾ രോഗാതുരരായി വീണു പോകുന്നു?

വൈദ്യ ശാസ്ത്രം ആധുനികമാകുകയും കൂടുതൽ കൂടുതൽ ശാസ്ത്രീയമാകുകയും ചെയ്യുന്നതോടു കൂടി എന്തുകൊണ്ട് കൂടുതൽ കൂടുതൽ പുതിയ രോഗങ്ങൾക്ക് മനുഷ്യൻ അടിമയായിത്തീരുന്നു? പഴയ തലമുറകൾ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത രോഗങ്ങൾ നമ്മെ ദൈനംദിനം വേട്ടയാടുന്നു. നമ്മുടെ തന്നെ പിന്തലമുറക്കാർ ജീവിച്ച അത്രയും തന്നെ ജീവിക്കാമെന്ന ഒരു വ്യാമോഹം പോലും ഇന്ന് നമുക്കില്ല. പിന്നെങ്ങിനെ ആയുർദൈർഘ്യം കൂടിയെന്ന സ്ഥിതിവിവരക്കണക്കിനെ വിശ്വസിക്കുവാനും ആശ്രയിക്കുവാനും സാധിക്കും? അതോ, അതും ഒരു വെറും അന്ധ വിശ്വാസം മാത്രമാണോ? സ്ഥിതിവിവരക്കണക്ക് എന്ന് പറയുന്നതിന്റെ അർഥം സ്ഥിതിയും വിവരവുമില്ലാത്ത കണക്കു എന്ന് തന്നെയാണോ?

ചോദ്യങ്ങൾ നിരവധിയാണ്. ഉത്തരങ്ങൾ ലോഭവും. ഇതിനിടയിൽ നിത്യജീവന്റെ പ്രഖ്യാപനവുമായി നിൽക്കുന്ന ക്രിസ്തുവിശ്വാസിക്ക് എന്ത് സന്ദേശമാണ് ഈ ലോകത്തിനു നല്കുവാനുള്ളത്? ഈയാംപാറ്റകളെപ്പോലെ ആധുനികതയുടെയും ശാസ്ത്രീയതയുടെയും അഗ്നികുണ്ഡത്തിൽ വീണു ആയുസ്സിനെ ബലി കൊടുക്കണമോ, അതോ, ഒരു പ്രതിലോമ ശക്തിയായി വേദപുസ്‌തയേകാടിസ്ഥാനത്തിൽ ഉയർത്തെഴുന്നേൽക്കണമോ? ഉണർന്നെഴുന്നേറ്റു പോരാടുവാനാണോ ,അതോ തകർന്നടിഞ്ഞു ഇല്ലാതാകുവാനാണോ നമ്മുടെ വിധിയും തിരഞ്ഞെടുപ്പും? ക്രിസ്തു വിശ്വാസത്തിന്റെ അടിത്തറയായ വേദപുസ്തകം നമ്മെ ആയുസ്സിന്റെ ദൈർഘ്യത്തെക്കുറിച്ചു വല്ലതും പഠിപ്പിക്കുന്നുണ്ടോ?

 

 

 ജീവിത ദൈർഘ്യം ക്രിസ്തീയ വീക്ഷണത്തിൽ

..............അഡ്വ. .സി .ഫിലിപ്പ് 

അദ്ധ്യായം-2

 

 സങ്കീർത്തനം 90 -)o  അദ്ധ്യായം  10 -)൦ വാക്യം സാധു  കാവ്യ ഭാവനയിൽ ഇപ്രകാരമാണ്:

 

"ഏഴു പത്തോ, ഏറെയായാൽ എൺപതോ മാത്രം

 നീളുമായുസ്സതു നിനച്ചാൽ കഷ്ടത മാത്രം." 

 

ജീവിതത്തിന്റെ നൈമിഷികത വേദപുസ്തകത്തിന്റെയും ചിന്തയുടെ ഭാഗമായി നമ്മൾ കാണുന്നു.  എന്നാൽ നമുക്കു ചുറ്റും ഒന്നു  കണ്ണോടിച്ചാൽ 90-ഉം 100-ഉം അതിലപ്പുറവും ജീവിക്കുന്ന അനേകം വ്യക്തികളെ നമുക്ക് കാണുവാൻ കഴിയും. വേദപുസ്തക ചരിത്രത്തിൽ തന്നെ എത്രയോ പേർ 120 വയസ്സു വരെയും ജീവിച്ചതായി നാം കാണുന്നു. നമ്മുടെ തന്നെ വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരും അപ്രകാരം ദീർഘായുസ്സുള്ളവരായിരുന്നു. അപ്പോൾ ഈ ഒരു പ്രസ്താവനയ്ക്ക് എന്തു പ്രസക്തിയാണുള്ളത്? ഇത് വെറും ഒരു നുണ പ്രസ്താവനയാണോ? എങ്കിൽ അത് വേദപുസ്തകത്തിന്റെ തന്നെ വിശ്വാസ്യതയ്ക്കു എതിരല്ലേ

 

കാലനില്ലാത്ത കാലം എന്ന കവിതയിൽ കുഞ്ചൻ നമ്പ്യാർ ഇപ്രകാരം പറയുന്നു: 

"മുത്തച്ഛൻ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു;

മുത്തച്ഛനവനുള്ള മുത്തച്ഛൻ മരിച്ചീല. 

അഞ്ഞൂറു വയസ്സുള്ളോരപ്പൂപ്പന്മാരുമിപ്പോൾ 

കുഞ്ഞായിട്ടിരിക്കുന്നു, അപ്പൂപ്പൻ അവർക്കുണ്ട്." 

 

ദൈവ വചനത്തെക്കുറിച്ചു പത്രോസ് ഇപ്രകാരം പറയുന്നു:

"പുല്ലു വാടി, പൂവുതിർന്നുപൊയി; യഹോവയുടെ വചനമോ എന്നേക്കും നിലനിൽക്കുന്നു." (1 .പത്രോ. 1 :25 )

"യഹോവേ, നിന്റെ വചനം സ്വർഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കും." എന്നു സങ്കീർത്തനക്കാരൻ പറയുന്നു.(119:89 )

 പ്രവാചക ശബ്ദവും ഇത് തന്നെ പറയുന്നു: "പുല്ലുണങ്ങുന്നു, പൂ വാടുന്നു, നമ്മുടെ ദൈവത്തിന്റെ വചനമോ , എന്നേക്കും നിലനിൽക്കുന്നു." (യെശ. 40 :8 )

എങ്കിൽ ജീവിതത്തിന്റെ നൈമിഷികതയിലേക്ക് വിരൽ ചൂണ്ടുന്ന 90-)o  സങ്കീർത്തനത്തിലെ പത്താമത്തെ വാക്യം എന്തുകൊണ്ട് എന്നേക്കും നിലനിൽക്കുന്നതല്ല? അതിന്റെ പ്രധാന കാരണം, ആ വാക്യത്തെ വേദപുസ്തകത്തിൽ നിന്നും അടർത്തിയെടുത്തു വായിക്കുവാൻ ശ്രമിക്കുന്നു എന്നുള്ളതാണ്. അതു  ദൈവത്തിന്റെ ശബ്ദമല്ല, പിന്നെയോ, ദൈവത്തോടുള്ള നിലവിളിയാണ്. വേദപുസ്തകത്തിലെ ഏതു വാക്യവും അതിന്റെ സാഹചര്യങ്ങളിൽ നിന്ന് അടർത്തിയെടുത്തു വ്യാഖ്യാനിക്കുവാൻ ശ്രമിച്ചാൽ ഉണ്ടാകാവുന്ന അപകടമാണിത്.

ഇത് എഴുതിയത് പ്രവാചകനായ മോശെ ആണ്. മോശെയുടെ ന്യായപ്രമാണമാണ് യഹൂദ വിശ്വാസത്തിന്റെ അടിത്തറ.   ആ മോശെയാണ് എഴുതുന്നത് , ഏഴു പത്തോ, ഏറെയായാൽ എൺപതോ മാത്രം ആണ് മനുഷ്യായുസ്സു എന്ന്. പക്ഷെ, ഇത് എഴുതിയ മോശെ 120 വയസ്സ് വരെ ജീവിക്കുന്നു. എത്ര വിരോധാഭാസമായിരിക്കിന്നു ഈ വസ്തുത! 120 വയസ്സ് വരെ ജീവിച്ച വ്യക്തി, തന്റെ ആയുസ്സിന്റെ അന്ത്യ ഘട്ടത്തിൽ എഴുതി വയ്ക്കുന്നു, മനുഷ്യായുസ്സു, ക്ഷണികവും, ഏറെയായാൽ, 80 വയസ്സ് വരെ മാത്രം നീളുന്നതുമാണെന്നു. അതിൽനിന്നും ഒന്ന് മനസ്സിലാക്കാം- മനുഷ്യായുസ്സിന്റെ നൈമിഷികതയെക്കുറിച്ചു പറയുവാനല്ല മോശെ ഇവിടെ ശ്രമിക്കുന്നത്. അങ്ങനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചാൽ എത്തിപ്പെടുന്ന അപകടമാണ് മുകളിൽ വിവരിച്ചത്. ആവർത്തന പുസ്തകം 34 -)o അദ്ധ്യായം 7 -)o വാക്യം പറയുന്നു:" മോശെ മരിക്കുമ്പോൾ അവന്നു നൂറ്റിരുപതു വയസ്സായിരുന്നു; അവന്റെ കണ്ണ് മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു."

അതായത്, മോശെ 120 വയസ്സ് വരെ ജീവിച്ചു എന്നുള്ളത് മാത്രമല്ല, അവൻ ആരോഗ്യത്തോടെ ജീവിക്കുകയും ആരോഗ്യത്തോടെ മരിക്കുകയും ചെയ്തു എന്നുള്ളതാണ് ഏറ്റവും പ്രധാനം. ഇത് എങ്ങനെയാണ് സാധ്യമായത്?

ആരോഗ്യത്തോടുകൂടെ 120 വയസ്സ് വരെ ജീവിക്കാൻ എങ്ങനെയാണ് ആധുനിക മനുഷ്യന് സാധിക്കുക? ശാസ്ത്രം അതി സങ്കീർണമായി മാറുകയും, മനുഷ്യന്റെ വിജ്ഞാനം ആധുനികമാവുകയും വർധിക്കുകയും ചെയ്ത കാലഘട്ടത്തിൽ ജീവിക്കുന്ന ആധുനിക മനുഷ്യരായ നമ്മുടെ ആയുസ്സു നന്നേ ചെറുപ്പത്തിൽ തന്നെ രോഗാതുരമായി  എന്തുകൊണ്ട് മാറുന്നു? പ്രായമാവുമ്പോൾ കണ്ണു  മങ്ങുക എന്നുള്ളത് ഒരുകാലത്തു സർവ്വസാധാരണമായിരുന്നു. എന്നാൽ ഇന്നു  കുഞ്ഞുങ്ങൾക്കു തന്നെ കണ്ണു മങ്ങുന്നു. രണ്ടു ജന്മങ്ങൾ ജീവിച്ചു തീർക്കുവാൻ തക്കവണ്ണം പ്രവർത്തന ശേഷിയുള്ള വൃക്കകൾ രണ്ടും പാതി ജീവിതം പോയിട്ട് കാൽഭാഗം ജീവിതം എത്തുന്നതിനു മുൻപുതന്നെ വാടി  വീഴുന്നു. വയലിലെ പുല്ലുപോലെ മനുഷ്യന്റെ ബീറ്റ കോശങ്ങൾ കരിഞ്ഞു പോകുന്നു, അവൻ പ്രമേഹ രോഗിയാവുന്നു. ഒരു കാലത്തു മദ്യപാനികൾക്കു മാത്രം സംഭവിച്ചിരുന്നതാണ് കരൾ വീക്കവും ദാരുണ മരണവും. ഇന്ന് ഹൃദയം മാറ്റിവക്കൽ സാധാരണമായിരിക്കുന്നു. മരിച്ചു കഴിഞ്ഞ കരളുമായി, മറ്റാരുടെയോ കരൾ അന്വേഷിച്ചു നമുക്ക് നടക്കുവാൻ ഇടവരുന്നു.  ആയിരം വര്ഷം കഴിഞ്ഞാലും കേടുവരാതിരുന്ന പല്ലുകൾ ഇന്ന് നന്നേ ചെറുപ്പത്തിൽ തന്നെ ദ്രവിച്ചു പോകുന്നു.

മനുഷ്യൻ ജീവനുള്ള ദേഹിയായി പുറത്തു അഭിനയിക്കുമ്പോഴും ഓരോ അവയവങ്ങളും ഒന്നൊന്നായി മരണത്തിനു കീഴ്‌പ്പെടുന്നു. മരിച്ച അവയവങ്ങളുമായി നടക്കുന്ന ജീവനുള്ള ദേഹിയായി നാം അവശേഷിക്കുന്നുവോ? അതോ, നമ്മുടെ ശരീരം മരിച്ച അവയവങ്ങളെ ചുമക്കുന്ന, ജീവനുള്ളതും ചലിക്കുന്നതുമായ ഒരു പേടകം/ കല്ലറ മാത്രമായി അവശേഷിക്കുന്നുവോ? ക്രിസ്തു ഭാഷയിൽ പറഞ്ഞാൽ, പുറമെ വെള്ള പൂശിയവ? മോശയെക്കുറിച്ചു വേദപുസ്തകം പഠിപ്പിക്കുന്നത്, അന്ത്യം വരെയും, 120 സംവത്സരങ്ങൾ അവൻ ആരോഗ്യമുള്ള ശരീരത്തോട് കൂടെ, ജീവനുള്ള അവയവങ്ങളോടു കൂടെ ജീവിച്ചു എന്നുള്ളതാണ്. എന്നാൽ നമുക്ക് അതിനു സാധിക്കാതെ പോകുന്നത് എന്തു കൊണ്ടാണ്? ഇതുപോലെ വാടിപോകുന്നതും കരിഞ്ഞു പോകുന്നതും ആയ ഒരു ജീവിതം ആണോ, ദൈവം നമുക്കു വാഗ്ദാനം ചെയ്തത്? ക്രിസ്തുവിന്റെ വാക്ക് ഇത്തരുണത്തിൽ പ്രസക്തമാണ്. "ആദിയിൽ അങ്ങനെ അല്ലായിരുന്നു". ന്യായപ്രമാണ ജീവിതത്തെക്കുറിച്ചു മറ്റൊരു ചർച്ചയ്ക്കിടെ ക്രിസ്തു പറയുന്നതാണിത്. എന്നിരുന്നാലും ഇവിടെയും അതിനു സാംഗത്യമുണ്ട്. (മത്തായി.19:08) "ആദിയിൽ അങ്ങനെ അല്ലായിരുന്നു". അതായത് ക്രിസ്തു സന്ദേശത്തിന്റെ   അന്തസത്ത ആദിയിലെ അനുഭവത്തിലേക്കുള്ള തിരിച്ചുപോക്കാണ്. അല്ലാതെ ന്യായപ്രമാണത്തിന്റെ  അന്ധമായ അനുകരണമല്ല. അതുകൊണ്ടു തന്നെ, ആദിയിലേക്കുള്ള തിരിച്ചുപോക്കിൽ, ഈ ആയുർദൈർഘ്യവും ഉൾപ്പെടുന്നു. ന്യായപ്രമാണകാലത്തെ ഹൃദയ കാഠിന്യത്തിന്റെ നടുവിൽ നിന്നുകൊണ്ടാണ് മോശെ തൊണ്ണൂറാം സംങ്കീർത്തനം എഴുതുന്നത്. അതിന്റെ പൂർണ്ണ സാംഗത്യം മനസ്സിലാക്കണമെങ്കിൽ തൊണ്ണൂറാം സങ്കീർത്തനവും അത് എഴുതപ്പെട്ട സാഹചര്യവും ഒരുപോലെ ചേർത്തു വായിക്കണം. ജീവിതം ദുരിത പൂര്ണമാവുന്നതിന്റെയും വളരെ ചെറുപ്പത്തിൽ തന്നെ രോഗാതുരമാവുന്നതിന്റെയും ജീവിതം കഷ്ടപ്പാടായി തീരുന്നതിന്റെയും കാരണങ്ങളും ഒപ്പം വ്യഥകളും ഈ സങ്കീർത്തനത്തിലുടനീളം കാണാം. അതിന്റെ വ്യഥയെ മാത്രം ഉയർത്തി കാട്ടുകയും കാരണങ്ങളെയും മാനസാന്തരത്തിനുള്ള വിളിയെയും സൗകര്യപൂർവം മറന്നു കളയുകയും ചെയ്യുന്നത് അതേ  ഹൃദയ കാഠിന്യത്തിന്റെ ഇരകളാണ് നമ്മളും എന്നതിന്റെ അടയാളമാണ്. തെറ്റുകളെ അംഗീകരിക്കുവാനും അതിൽനിന്നുള്ള മാനസാന്തരത്തിലൂടെ വിമോചനത്തിലേക്കു നയിക്കപ്പെടുവാനും ജീവന്റെ കൂട്ടവകാശികൾ ആകുവാനുമുള്ള  വിളിയെ നമ്മൾ കഠിന ഹൃദയത്താൽ തിരസ്കരിക്കുന്നു. അതിനുശേഷം ജീവിതത്തിന്റെ നൈമിഷികതയിൽ വ്യഥ കണ്ടെത്തി, ഒരു ആത്മ സംതൃപ്തിയും ആത്മസുഖവും തേടുന്നു. എങ്ങനെയാണ് ജീവിതം ഏഴു പത്തും ഏറെയായാൽ എൺപതും മാത്രമായി ചുരുങ്ങിയതും, അത് പ്രയാസവും ദുഃഖവും മാത്രമായി അവശേഷിച്ചതും? എന്നാൽ ഒരു കാര്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു: "ആദിയിൽ അങ്ങനെ അല്ലായിരുന്നു".

 

 

ജീവിത ദൈർഘ്യം ക്രിസ്തീയ വീക്ഷണത്തിൽ

..............അഡ്വ. .സി .ഫിലിപ്പ് 

അദ്ധ്യായം-3

 

ക്രിസ്തു സന്ദേശം മുഴുവനായും ആദിയിലെ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ നാന്ദിയും വിളിയുമാണ്. വിവാഹത്തെക്കുറിച്ചും വിവാഹബന്ധം വേർപിരിയുന്നതിനെക്കുറിച്ചും ഉള്ള പഠിപ്പിക്കൽ,  അതിൽത്തന്നെ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. അത് പ്രത്യേകമായി ക്രിസ്തു ഒരു ചോദ്യത്തിനുത്തരമായി പറകയും, സുവിശേഷ രചയിതാക്കൾ അത് വ്യക്തമായി എഴുതി വക്കുകയും ചെയ്തു എന്നു മാത്രം. എന്നാൽ ക്രിസ്തു സന്ദേശം അടിസ്ഥാനമിട്ടിരിക്കുന്നതു ആദിയിലെ ഏദന്റെ അനുഭവത്തിലേക്കുള്ള തിരിച്ചുപോക്കിനെയാണ്. പൗലോസ് പറയുന്നത് പോലെ, ഏകന്റെ പാപ മാർഗ്ഗത്താൽ ഏദനിൽ നിന്നും പുറത്താക്കപ്പെട്ടെങ്കിൽ, ഏകന്റെ ത്യാഗമാർഗ്ഗത്താൽ അതിലേക്കു നമുക്ക് പുനർപ്രവേശനവുമുണ്ട്. ന്യായപ്രമാണവും അതിനോട് ചേർന്നുള്ള മറ്റു ആചാരങ്ങളും നിയമങ്ങളും ഹൃദയ കാഠിന്യമുള്ള മനുഷ്യൻ പാപത്തിൽ ജീവിക്കുമ്പോൾ അതിന്റെ കാഠിന്യം കുറയ്ക്കുവാനുള്ളതാണ്. എന്നാൽ ക്രിസ്തു വിളംബരം ചെയ്ത സുവിശേഷം പാപത്തിന്റെ കാഠിന്യത്തെ കുറയ്ക്കുന്ന ഒന്നല്ല, ഹൃദയ കാഠിന്യത്തിൽ ജീവിക്കുന്ന മനുഷ്യർക്കുള്ളതുമല്ല. ക്രിസ്തു ഉദ്‌ഘോഷിക്കുന്ന ദൈവരരാജ്യം പാപത്തിൽ നിന്നുള്ള സമ്പൂർണ്ണ മോചനമാണ്.ഹൃദയകാഠിന്യത്തിനു ഒരു തരിപോലും അവിടെ സ്ഥാനമില്ല. സാദൃശ്യ വാക്യങ്ങൾ 28 -)o  അധ്യായം 14 -)o വാക്യം ഇത് കൃത്യമായി പറയുന്നു. "..........ഹൃദയത്തെ കഠിനമാക്കുന്നവനോ, അനർത്ഥത്തിൽ അകപ്പെടും". മനസ്സാന്തരത്തിലൂടെ രക്ഷയുടെ മാർഗ്ഗത്തെ അന്വേഷിക്കുകയും സത്യത്തെ കണ്ടെത്തുകയും, ജീവനെ സ്വായത്തമാക്കുകയും ചെയ്യുന്നതിന് പകരം ഹൃദയ കാഠിന്യത്തിന്റെ താഴ്വരയായ നീതീകരണത്തിലും ന്യായീകരണത്തിലും അഭയം തേടിയാൽ അത് ചെന്നെത്തുന്നത് മരണത്തിന്റെ താഴ്വരയായ ഹിബ്രോത് ഹത്താവായിലാണ്. (സംഖ്യ. 11). ആ അനർത്ഥത്തിൽ നിന്നുള്ള വിടുതൽ ആണ് ക്രിസ്തു വിളംബരം ചെയ്യുന്ന മാനസ്സാന്തരം. മാനസ്സാന്തരം എന്നത് , ഒരു ആചാരമോ, അനുഷ്ഠാനമോ അല്ല; അത് തെറ്റുകളെ തിരുത്തുന്ന, നിരന്തരമായ ഒരു സത്യാന്വേഷണ പരീക്ഷണമാണ്. 

ക്രിസ്തു സന്ദേശം മുഴുവനായും ആദിയിലെ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ നാന്ദിയും വിളിയുമാണ്. വിവാഹത്തെക്കുറിച്ചും വിവാഹബന്ധം വേർപിരിയുന്നതിനെക്കുറിച്ചും ഉള്ള പഠിപ്പിക്കൽ, അതിൽത്തന്നെ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. അത് പ്രത്യേകമായി ക്രിസ്തു ഒരു ചോദ്യത്തിനുത്തരമായി പറകയും, സുവിശേഷ രചയിതാക്കൾ അത് വ്യക്തമായി എഴുതി വക്കുകയും ചെയ്തു എന്നു മാത്രം. എന്നാൽ ക്രിസ്തു സന്ദേശം അടിസ്ഥാനമിട്ടിരിക്കുന്നതു ആദിയിലെ ഏദന്റെ അനുഭവത്തിലേക്കുള്ള തിരിച്ചുപോക്കിനെയാണ്. പൗലോസ് പറയുന്നത് പോലെ, ഏകന്റെ പാപ മാർഗ്ഗത്താൽ ഏദനിൽ നിന്നും പുറത്താക്കപ്പെട്ടെങ്കിൽ, ഏകന്റെ ത്യാഗമാർഗ്ഗത്താൽ അതിലേക്കു നമുക്ക് പുനർപ്രവേശനവുമുണ്ട്. ന്യായപ്രമാണവും അതിനോട് ചേർന്നുള്ള മറ്റു ആചാരങ്ങളും നിയമങ്ങളും ഹൃദയ കാഠിന്യമുള്ള മനുഷ്യൻ പാപത്തിൽ ജീവിക്കുമ്പോൾ അതിന്റെ കാഠിന്യം കുറയ്ക്കുവാനുള്ളതാണ്. എന്നാൽ ക്രിസ്തു വിളംബരം ചെയ്ത സുവിശേഷം പാപത്തിന്റെ കാഠിന്യത്തെ കുറയ്ക്കുന്ന ഒന്നല്ല, ഹൃദയ കാഠിന്യത്തിൽ ജീവിക്കുന്ന മനുഷ്യർക്കുള്ളതുമല്ല. ക്രിസ്തു ഉദ്‌ഘോഷിക്കുന്ന ദൈവരരാജ്യം പാപത്തിൽ നിന്നുള്ള സമ്പൂർണ്ണ മോചനമാണ്.ഹൃദയകാഠിന്യത്തിനു ഒരു തരിപോലും അവിടെ സ്ഥാനമില്ല. സാദൃശ്യ വാക്യങ്ങൾ 28 -)o  അധ്യായം 14 -)o വാക്യം ഇത് കൃത്യമായി പറയുന്നു. "..........ഹൃദയത്തെ കഠിനമാക്കുന്നവനോ, അനർത്ഥത്തിൽ അകപ്പെടും". മനസ്സാന്തരത്തിലൂടെ രക്ഷയുടെ മാർഗ്ഗത്തെ അന്വേഷിക്കുകയും സത്യത്തെ കണ്ടെത്തുകയും, ജീവനെ സ്വായത്തമാക്കുകയും ചെയ്യുന്നതിന് പകരം ഹൃദയ കാഠിന്യത്തിന്റെ താഴ്വരയായ നീതീകരണത്തിലും ന്യായീകരണത്തിലും അഭയം തേടിയാൽ അത് ചെന്നെത്തുന്നത് മരണത്തിന്റെ താഴ്വരയായ ഹിബ്രോത് ഹത്താവായിലാണ്. (സംഖ്യ.11).     ആ അനർത്ഥത്തിൽ നിന്നുള്ള വിടുതൽ ആണ് ക്രിസ്തു വിളംബരം ചെയ്യുന്ന മാനസ്സാന്തരം. മാനസ്സാന്തരം എന്നത്, ഒരു ആചാരമോ, അനുഷ്ഠാനമോ അല്ല; അത് തെറ്റുകളെ തിരുത്തുന്ന, നിരന്തരമായ ഒരു സത്യാന്വേഷണ പരീക്ഷണമാണ്.

ഹൃദയ കാഠിന്യത്തിനു ഒരു തരി പോലും അതിൽ സ്ഥാനമില്ല. ഹൃദയകാഠിന്യം കുറച്ചു, പാപത്തിന്റെ വ്യാപ്തിയും ആഴവും കുറക്കുകയും അങ്ങനെ ജീവിതത്തെ കഷ്ടതയിലും ദുഖത്തിലും ഇങ്ങനെയെങ്കിലും എഴുപതോ എൺപതോ വയസ്സു വരെ തള്ളി നീക്കുന്നതുമല്ല ക്രിസ്തു വിളംബരം ചെയ്ത വിമോചന സന്ദേശം. അതിന്റെ അടിസ്ഥാനം ഹൃദയ കാഠിന്യത്തിന്റെ പൂർണമായ തിരസ്കരണമാണ്. നമ്മൾ ഇന്ന് കഠിനഹൃദയരും തരള പാദുകരും ആയി രൂപാന്തരപ്പെട്ടിരിക്കുന്നു. ആധുനിക സംസ്കാരവും നാഗരികതയും നമ്മളെ പഠിപ്പിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നത് അത്തരത്തിലാണ്. "എന്നാൽ ആദിയിൽ അങ്ങനെ അല്ലായിരുന്നു." ദൈവ സൃഷ്ടിയിൽ ആദിയിൽ ദൈവം നമ്മളെ സൃഷ്ടിച്ചപ്പോൾ തരള ഹൃദയരും കഠിന പാദുകരും ആയി സൃഷ്ടിച്ചു. എന്നാൽ നമ്മുടെ തെറ്റുകളാൽ അതിനെ നമ്മൾ തിരിച്ചു കളഞ്ഞു. കഠിന ഹൃദയം നമ്മുടെ ജീവിതത്തിന്റെ അടിത്തറയായി. ഹൃദയം കഠിനമാവുമ്പോൾ ഉണ്ടാകുന്ന ആദ്യത്തെ ഇരകൾ  "സത്യവും", "ന്യായവും", "നീതി"യുമാണ്. (justice, truth & righteousness). കഠിനഹൃദയത്തിൽ ന്യായത്തിനു സ്ഥാനമില്ല. ആകെ സ്ഥാനമുള്ളതു ന്യായീകരണങ്ങൾക്കും നീതീകരണങ്ങൾക്കുമാണ്. (justifications).  ഇഷ്ടംപോലെ ന്യായീകരണങ്ങൾ! സത്യം, നീതി, ന്യായം എന്നിവ മറ്റുള്ളവർക്ക് വേണ്ടി നമ്മൾ സൃഷ്ടിച്ചെടുത്തിരിക്കുന്ന ചില അടിസ്ഥാനങ്ങൾ മാത്രമാണ്. മറ്റുള്ളവരിൽ നിന്നും നിരന്തരമായി നമ്മൾ അത് പ്രതീക്ഷിച്ചും ആവശ്യപ്പെട്ടും കൊണ്ടിരിക്കും. എന്നാൽ സ്വന്തം കാര്യത്തിൽ ന്യായീകരണങ്ങളും നീതീകരണങ്ങളും മാത്രം മതി. സ്വന്തം തെറ്റുകളെ ഒരിക്കലും അംഗീകരിക്കരുത് എന്നുള്ളത് നമ്മുടെ ഹൃദയ കാഠിന്യത്തിന്റെ പ്രത്യക്ഷമായ പ്രത്യയശാസ്ത്രമാണ്. ആ തെറ്റുകളെ ന്യായീകരിച്ചും നീതീകരിച്ചും സത്യത്തിൽ നിന്നും പറന്നകലുവാനും ഓടിയൊളിക്കുവാനും ഒരു വെമ്പൽ കഠിന ഹൃദയം നമുക്ക് നൽകുന്നു. "എന്നാൽ ആദിയിൽ അങ്ങനെ അല്ലായിരുന്നു."

ജീവിതത്തിൽ ന്യായീകരണങ്ങൾക്കു സ്ഥാനമുണ്ടോ? രാഷ്ട്രീയത്തിൽ ന്യായീകരണങ്ങൾക്കു വലിയ സ്ഥാനമുണ്ട്. എന്നാൽ ചോദ്യം സ്വന്തം ജീവിതവും മരണവും തമ്മിലുള്ള തിരഞ്ഞെടുപ്പിന് നടുവിലാകുമ്പോൾ, ഈ പറഞ്ഞ ന്യായീകരണങ്ങൾ നമ്മളെ എവിടെ എത്തിക്കും? രോഗിയെ ചികിത്സിക്കുന്ന വൈദ്യനു മുൻപിൽ ഈ പറഞ്ഞ ന്യായീകരണവുമായി രോഗി നിന്നാൽ, വൈദ്യനു ചികിത്സിക്കുവാൻ പറ്റുമോ? രക്ഷാദായകനായ ദൈവത്തിനു മുൻപിൽ അവൻ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള നിയമങ്ങൾ അനുസരിക്കാതെ ന്യായീകരണങ്ങളുമായി നമ്മൾ നിന്നാൽ ദൈവിക രക്ഷയുടെ അനുഭവസ്ഥരാകുവാൻ നമുക്കു കഴിയുമോ? സൃഷ്ടിയിൽ അവൻ നമുക്ക് നിയമങ്ങൾ നൽകിയിട്ടുണ്ട്. അത് ജീവന്റെ നിയമങ്ങളാണ്. ആദിയിൽ അങ്ങനെ ആയിരുന്നു! അതിന്റെ ലംഘനം ജീവനെ മരണത്തിലേക്ക് എത്തിക്കുന്നു എന്ന് ഏദനിൽ നിന്നും മനസ്സിലാക്കിയാണ്. ലംഘനവും പാപവും അതിന്റെ ന്യായീകരണങ്ങളും ചേർന്നാവുമ്പോൾ എല്ലാം പൂർത്തിയായി. ഭാര്യതന്നതാണെന്നായിരുന്നു ആദത്തിന്റെ ന്യായീകരണം. പാപം ഏറ്റു പറഞ്ഞു തിരുത്തുന്നതിന് പകരം ന്യായീകരണങ്ങൾ നമ്മൾ തേടുന്നു. "ഭർത്താവിന് അതില്ലാതെ ഇറങ്ങുകയില്ല", ഭാര്യ അതൊക്കെയെ ഉണ്ടാക്കിത്തരികയുള്ളൂ, മക്കൾ അതെ കഴിക്കുകയുള്ളൂ, ഇന്നത്തെ ആധുനികതയിൽ ഇതേ പറ്റുകയുള്ളൂ, ഇനിയും ഗ്രാമത്തിലേക്ക് തിരിച്ചു പോകുവാൻ പറ്റുമോ? ജോലിക്കിടയിൽ ഇതൊക്കെയേ സാധ്യമാവുകയുള്ളൂ, സമയം ഇല്ലാ, കാട്ടിൽ പോയി ജീവിക്കണമോ? ---ന്യായീകരണങ്ങൾ നിരവധിയാണ്- അനന്തമായി നീളുകയാണ്. എന്നാൽ രക്ഷയിലേക്കുള്ള വഴി ഈ ഒരു ന്യായീകരണനവും തുറന്നു തരികയില്ല. അതിനു ഉള്ള ഏക വഴി ക്രിസ്തുവാണ്. പാപം ഏറ്റു പറഞ്ഞു മാനസാന്തരപ്പെടുക. തെറ്റു തിരുത്തുക. ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടും.

സാദൃശ്യ വാക്യങ്ങൾ ഇരുപത്തെട്ടാം അദ്ധ്യായം പതിമൂന്നാം വാക്യം ഇത് വളരെ വ്യക്തമായി പറയുന്നു: " തന്റെ ലംഘനങ്ങളെ മറെക്കുന്നവന് ശുഭം വരുകയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവനോ, കരുണ ലഭിക്കും."

 

 വൈദ്യനു മുൻപിൽ ന്യായീകരണങ്ങൾ നമ്മെ മരണത്തിലേക്ക് എത്തിക്കുമെങ്കിൽ , ദൈവത്തിനു മുൻപിൽ എത്രത്തോളം? 

"ജീവിത പാത എങ്ങോട്ടെന്നോർക്കാ,

ജീവന്റെ മാർഗ്ഗമോ ഞെരുക്കമുള്ളതു."

 

ഏദനിൽ ദൈവം നമ്മെ സൃഷ്ടിച്ചപ്പോൾ, സത്യത്തിൽ അടിയുറച്ചു നിൽക്കുവാനും ദൈവ നീതിയിൽ അഭയം പ്രാപിക്കുവാനും ദൈവിക ന്യായത്തിനനുസരണമായി ജീവിതത്തെ രൂപാന്തരപ്പെടുത്തുവാനും നമ്മെ ദൈവം സൃഷ്ടിച്ചു. അതിൽ നിന്നുള്ള വ്യതിചലനം മനുഷ്യനെ ഈഡന് പുറത്താക്കി. ഏകന്റെ ഭക്ഷണത്തോടുള്ള ആർത്തി ആദ്യപാപത്തിൽ എത്തിക്കുന്നു. അതോടുകൂടി ഭക്ഷണവലയിലെ (food web) ഒരു കണ്ണി മാത്രമായിരുന്ന  മനുഷ്യൻ ഭക്ഷണ വലയുടെ നടുവിലെ (Centre of the web)  സ്ഥാനം അപഹരിച്ചു. ആദിപാപം അവിടുന്ന് തുടങ്ങുന്നു.  ഭക്ഷണ വലയിലെ ഒരു കണ്ണി മാത്രമായിരുന്ന മനുഷ്യനു ഭക്ഷിക്കാവുന്ന കാര്യങ്ങൾ പരിമിതമായിരുന്നു.   ആ കണ്ണി ഏതെല്ലാം ചുറ്റുമുള്ള കണ്ണികളോട് ദണ്ഡിക്കപ്പെട്ടിരിക്കുന്നുവോ,  അവയെ മാത്രമേ ആശ്രയിക്കുവാൻ സാധിക്കുകയുള്ളൂ.  എന്നാൽ ഭക്ഷണ വ്യവസ്ഥയുടെ നടുഭാഗത്തേയ്ക്കു തന്റെ പാപദേശത്താൽ സ്വയം മനുഷ്യൻ മാറ്റി പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ, നടുവിൽ നിന്നും ഭക്ഷണ വലയിലെ സകല കണ്ണികളോടും നേരിട്ടു ബന്ധിക്കപ്പെട്ടു. അങ്ങനെ അവൻ സ്വയം പ്രഖ്യാപിച്ചു, താൻ ഒരു സർവ്വ ഭോജ്യ ജീവിയാണെന്നു. "എന്നാൽ ആദിയിൽ അങ്ങനെ അല്ലായിരുന്നു.!" (ഉല്പ .1:29 )  ഏകന്റെ ആർത്തിയാൽ വീണ പാപക്കുഴിയിൽ നിന്നുള്ള വിമോചനമാണ് ഏകനിലൂടെ ലഭിച്ച വിമോചന സന്ദേശം. അതിന്റെ അന്തസ്സത്ത മനസ്സാന്തരമാണ്. (repentance) ക്രിസ്തുസന്ദേശത്തിന്റെ അടിസ്ഥാനം സ്വയം അവബോധത്തിലൂടെ (Realisation of self) തുടങ്ങി മനസ്സാന്തരത്തിലൂടെയും (Repentance) രൂപാന്തരത്തിലൂടെയും (reformation) കടന്നു പോയി, പുതുക്കം പ്രാപിക്കുകയും (rejuvenation) അങ്ങനെ ദൈവിക ഏകത്വത്തിലേക്കു (Re -legion  or  religion) എത്തിപ്പെടുകയും അവിടെ പുനർക്രമീകരണം (restructuring) നടന്നു ജീവിതത്തിനു രക്ഷ (salvation) കിട്ടുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ്.



  ഇത് ക്രിസ്തു രൂപമാണ്. എന്നാൽ ഇന്ന് നമ്മുടെ പല സഭാ രൂപങ്ങളും ദൈവിക ഏകത്വത്തിൽ കാണുന്ന ചാക്രികത മൊറ്റൊന്നാണ്. ആചാരങ്ങളിൽ (Rituals ) തുടങ്ങി സഭാ ഏകത്വത്തിൽ(Religion) പ്രവേശിച്ചു, പിന്തിരിഞ്ഞു നോക്കി ( retraction ) അത് തന്നെ പല പ്രാവശ്യം ആവർത്തിച്ചു, (Repetition ) ആദ്യം തുടങ്ങിയ rituals -ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും  എത്തുകയും  അവിടെ അതെ ചാക്രികതയിൽ കിടന്നു കറങ്ങുകയും ചെയ്യുന്ന ഒരു അവസ്ഥ പല സഭ വിശ്വാസികളിലും സഭാ രൂപങ്ങളിലും കാണുവാൻ കഴിയും.


 ഇവിടെ രക്ഷ എന്ന ഒരു അനുഭവം മനുഷ്യന് അന്യമായിപ്പോകുന്നു. എന്നാൽ രക്ഷയുടെ അനുഭവത്തിലേക്ക്  കടന്നുവരണമെങ്കിൽ ആദ്യത്തെ മാനസാന്തരത്തിന്റെ അനുഭവം ഉണ്ടാവണം. അതിനു സ്വയം അവബോധം ഉണ്ടാകണം. സ്വന്തം തെറ്റുകൾ എന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നുവോ, അന്ന് മാനസാന്തരത്തിലേക്കുള്ള പാത തുറന്നു കിട്ടും. അത് തീർച്ചയായും രക്ഷയിലേക്കു നയിക്കും. എന്നാൽ സ്വന്തം തെറ്റുകളെ മൂടി വയ്ക്കുവാൻ ന്യായീകരണങ്ങളിലും  നീതീകരണങ്ങളിലും എന്ന് അഭയം പ്രാപിക്കുന്നുവോ, അന്ന് രക്ഷയുടെ അനുഭവം നമുക്ക് അന്യമായിപ്പോകും. മഹാപുരോഹിതന്മാർക്കും പരീശന്മാർക്കും സദൂക്യർക്കും എല്ലാം രക്ഷ അന്യമായിപ്പോയത് അതിനാൽ തന്നെയാണ്. കുരിശിൽക്കിടന്ന വലത്തേ കള്ളനും വേശ്യാസ്ത്രീക്കും എല്ലാം രക്ഷ അനുഭവ വേദ്യമായതു, സ്വന്തം തെറ്റുകളെ തിരുത്തി മാന്സസ്സാന്തരത്തിന്റെ അനുഭവത്തിലേക്ക്  തിരിച്ചു വന്നതുകൊണ്ടാണ്. അത് അവരെ രക്ഷയിങ്കലേക്ക് എത്തിച്ചു. സ്വന്തം തെറ്റുകളെ മനസ്സിലാക്കുവാൻ തക്കവണ്ണം ഹൃദയ വിശാലതയില്ലാത്ത നമ്മൾക്ക് ബാക്കിയുള്ളത് ഹൃദയ കാഠിന്യം മാത്രമായിരിക്കും. ഫറോവോനുള്ളതിനേക്കാൾ വലിയ ഹൃദയ കാഠിന്യം. ആദ്യജാതന്റെ ജീവിതം നഷ്ടമായപ്പോൾ, എങ്കിലും ആ ഹൃദയ കാഠിന്യം അലിഞ്ഞു പോയി. എന്നാൽ നമ്മുടെ സ്വന്തം ജീവിതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴും നമ്മുടെ ഹൃദയ കാഠിന്യം വളർന്നുകൊണ്ടേയിരിക്കും. ഇവിടെ, ദൈവത്തിന്റെ രക്ഷയെന്ന മഹത്വത്തെ എങ്ങനെ നമുക്ക് ദർശിക്കുവാൻ കഴിയും?

"നിനക്കു  സൗഖ്യമാകുവാൻ മനസ്സുണ്ടോ?" [John 5:6] എന്നു ക്രിസ്തു ചോദിക്കുന്നു. രോഗങ്ങളുടെ ഗുണങ്ങളും പ്രതാപവും അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ, അത് ജീവിതത്തിന്റെ യാന്ത്രിക തനിയാവർത്തനമായിക്കഴിഞ്ഞപ്പോൾ ഇനിയും സൗഖ്യമായാൽ എങ്ങിനെ ജീവിക്കും? ആശങ്കയാണിത്! സഹതാപം - എൻ്റെ കഠിനാധ്വാനം കൊണ്ടു രോഗിയായി എന്ന അഭിമാനം- ഇനിയും ജോലി കുറച്ചു ചെയ്‌താൽ മതിയെന്ന സന്തോഷം- ആർക്കും വിമർശിക്കാനാവില്ല എന്ന ഒരു സ്വതന്ത്ര തീരം- ആരോഗ്യമുള്ളവരെ ചൂഷണം ചെയ്യുന്നവാനുള്ള ആവേശവും അധികാരവും- മറ്റുള്ളവർക്കില്ലാത്ത സൗകര്യങ്ങൾ- തലോടലുകൾ-എവിടെ ചെന്നാലും മുൻഗണന-അതിനെ എതിർക്കുന്നവർക്ക് ഹൃദയ ശൂന്യർ എന്ന പരിഗണന- സാധ്യമായ എല്ലാ സുഖ സൗകര്യങ്ങളും-ഇതിനെല്ലാമുപരി, രോഗിയാണെന്നുള്ള പ്രതാപവും- സമ്പന്നന്റെ രോഗമായാൽ പിന്നെ അതിന്റെ പ്രതാപം ഒന്ന് വേറെ തന്നെയാണ്-പറഞ്ഞറിയിക്കാനാവില്ല- ഇനി ആരെങ്കിലും അതിനെ ഒന്ന് വിമർശിച്ചാൽ- അകൃത്യത്തിന്റെ ഫലമാണെന്ന് ഒന്ന് പറഞ്ഞു പോയാൽ, അകൃത്യത്തിൽ നിന്നും വിടുതൽ പ്രാപിക്കണമെന്നു ഒന്ന് പറഞ്ഞാൽ, അവരെ ഒന്ന് ചേർന്ന് ക്രൂശിക്കുകയും ചെയ്യാം- ക്രിസ്തുവിനെ ചെയ്തത് പോലെ. ഈ രോഗങ്ങളെല്ലാം കാശു കൊടുത്തു വാങ്ങിക്കുവാൻ തക്കവണ്ണം ഞാൻ  ധനവാനാണെന്നു ലോകത്തോട് പ്രഘോഷിക്കുവാൻ തക്കവണ്ണമുള്ള പ്രതാപം ധനവാനു  വളരെ വിലപ്പെട്ടതാണ്, രക്ഷയെക്കാളും.  സമ്പത്തു എന്ന് പറയുന്നത്, ആരോഗ്യവും ആയുസ്സും തന്നെയാണ്. അതുകൊണ്ടാണ്, ക്രിസ്തു വളരെ കൃത്യമായി നമ്മളോട് ചോദിക്കുന്നത്- "നീ ലോകത്തിലുള്ള സകലവും നേടിയിട്ടും ഇന്ന് നിന്റെ പ്രാണനെ ദൈവം എടുത്തുകൊണ്ടാൽ , നീ നേടിയതൊക്കെ ആർക്കാകും?  well  being + health   സുഖവും ആരോഗ്യവും ചേരുമ്പോഴാണ് സമ്പത്തു ( wealth ) ഉണ്ടാകുന്നത്. അല്ലാതെ, അത് വെറും ധനസമ്പാദനമല്ല. അതുകൊണ്ടുതന്നെ, ആരോഗ്യവും ആയുസ്സും നശിപ്പിച്ചുള്ള ഒരു ധനസമ്പാദനവും ക്രിസ്തീയവും വിശ്വാസപരവുമല്ല. ഈ ധനം കൊടുത്തു,  ആരോഗ്യം ആശുപത്രികളിൽനിന്നും മരുന്ന് കടകളിൽനിന്നും വാങ്ങാം എന്ന് കരുതുന്നത് വെറും വ്യാമോഹം മാത്രമാണ്. അതിൽനിന്നും, ലാഭം ഉണ്ടാക്കുന്നവർ ആ പ്രവർത്തിയെ വാഴ്ത്തിപ്പാടും. അതിന്റെ ഗുണഭോക്താക്കളാണവർ. എന്നാൽ അതിന്റെ ഇരകളാകുവാൻ നമ്മൾ നിന്ന് കൊടുക്കേണമോ എന്നുള്ളതാണ് നമുക്ക് നമ്മോടുതന്നെ ചോദിക്കുവാനുള്ളത്. ധനവാന്റെ രക്ഷയുടെ ബുദ്ധിമുട്ടിനെക്കുറിച്ചുള്ള ക്രിസ്തുവിന്റെ പരാമർശം ഇവിടെ ശ്രദ്ധേയമാണ്. ഒട്ടകം ചെറു വാതിലിലൂടെ അതിലും വേഗത്തിൽ കടന്നു പോകും. ക്രിസ്തുവിന്റെ രക്ഷയുടെ സന്തോഷം അനുഭവിക്കണമെങ്കിൽ ഈ പ്രതാപവും അഹങ്കാരവും ഉപേക്ഷിച്ചു ദൈവത്തിന്റെ മുൻപിൽ അനുതാപത്തോടുകൂടെ എളിമപ്പെടേണ്ടി വരും. ക്രിസ്തു ഏക വഴി എന്നതിന്റെ അർഥം, ഇതല്ലാതെ മറ്റൊരു കുറുക്കു വഴി ഇല്ല എന്നത് തന്നെ. സ്വന്ത അകൃത്യങ്ങളെ അംഗീകരിക്കുന്നതും അത് ഏറ്റു പറയുന്നതും , അതിലൂടെ മാനസ്സാന്തരം വരിക്കുന്നതും രക്ഷയിലേക്കുള്ള ഏക വഴിയാണ്. തെറ്റു തിരുത്തലാണ് അതിന്റെ അടിസ്ഥാനം. അല്ലാതെ ആചാരങ്ങൾ അനുഷ്ഠിക്കലുകൾ അല്ല. കുമ്പസാരവും മാനസാന്തരവും ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ആയി മാറുന്ന ഈ കാലഘട്ടത്തിൽ സ്വന്തം തെറ്റുകളെ ജീവിതത്തിൽ തിരുത്തി മുന്നോട്ടു പോകുന്ന വിശ്വാസിക്ക് എന്തു സ്ഥാനമാണുള്ളത്? ! എങ്കിലും രക്ഷയുടെ പാനപാത്രത്തിന്റെ ഓഹരിക്കാരനും കൂട്ടവകാശിയും ആയിരിക്കും സ്വന്തം തെറ്റുകളെ തിരുത്തി ജീവന്റെ മാർഗ്ഗത്തിലേക്ക് തിരിച്ചു വരുന്ന വ്യക്തി. അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും അഭയം പ്രാപിക്കുന്നവർക്കു ലോകത്തിന്റെ പ്രതാപമായ ദുഃഖവും കഷ്ടവും ചുമന്നു നടക്കാം.  എന്നിരുന്നാലും ഈ പ്രതാപങ്ങളുടെ നടുവിൽ വരുന്ന ക്രിസ്തു നമ്മോടു നിരന്തരമായി ചോദിക്കുന്നു: "നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ?" 

എന്തുകൊണ്ടെന്നാൽ:"ആദിയിൽ അങ്ങനെ അല്ലായിരുന്നു.!"............

 

 

ജീവിത ദൈർഘ്യം ക്രിസ്തീയ വീക്ഷണത്തിൽ

..............അഡ്വ. .സി .ഫിലിപ്പ് 

അദ്ധ്യായം-5

ഏകന്റെ ആർത്തിയാൽ മനുഷ്യ വർഗ്ഗം പാപത്തിൽ വീണു പോയെങ്കിൽ, അതിൽ നിന്നും ഉള്ള വീണ്ടെടുപ്പുകാരനായി അയയ്ക്കപ്പെട്ട ഏകനും അതെ സാത്താനാൽ അതേ ആർത്തികൊണ്ടു പരീക്ഷിക്കപ്പെടുന്നു. ആദ്യത്തെ ഏകൻ ആഹാരത്തിലെ സാത്താന്യ പ്രലോഭനങ്ങൾക്കു മുൻപിൽ വീണുപോയതു മനുഷ്യകുലത്തിന്റെ വീഴ്ചയെ കാണിക്കുന്നുവെങ്കിൽ, പുതിയ നിയമത്തിലെ ഏകൻ ആഹാരത്തിനു മുൻപിൽ പരീക്ഷിക്കപ്പെട്ടുമ്പോഴും സാത്താന്യ പ്രലോഭനങ്ങൾക്ക് മുൻപിൽ വീഴാതെ സാത്താനെ ജയിക്കുന്നത് നമ്മുടെ രക്ഷയുടെ നാന്ദിയാണ്. എശ്ശയ്യാവിനു ജ്യേഷ്ഠാവകാശം നഷ്ടപ്പെട്ടുപോയതു തന്നെ ആഹാരത്തിനു മുൻപിൽ പ്രലോഭിപ്പിക്കാപ്പെട്ടു പോയതിനാലാണ്. ഇന്ന് നമുക്ക് ആരോഗ്യവും ആയുസ്സും നഷ്ടപ്പെട്ടു പോകുന്നതും അത് തന്നെ. ആഹാരത്തിനു മുൻപിൽ പ്രലോഭിപ്പിക്കപ്പെടുമ്പോൾ, വിശന്നിരിക്കുന്ന അവസ്ഥയിലും, മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നതു  എന്ന് പ്രഖ്യാപിക്കുവാനും, സാത്താനോട് തന്നെ വിട്ടുപോകുവാൻ ആജ്ഞാപിക്കുവാനും സാധിക്കുന്നത് ക്രിസ്തു രക്ഷയുടെ തുടക്കമാണ്.  അതിലൂടെയാണ് ക്രിസ്തു തന്റെ പരസ്യ ശിശ്രൂഷയിലേക്ക് പ്രവേശിക്കുന്നത്. തെറ്റുകളെ തെറ്റുകളായി അംഗീകരിക്കുക; അവയെ ചെയ്യാതിരിക്കുക; അറിയാതെ ചെയ്തുപോയാൽ തന്നെ, ന്യായീകരണങ്ങൾ കണ്ടെത്താൻ ശ്രമിക്കാതെ തെറ്റിനെ അംഗീകരിക്കുകയും ഏറ്റു പറഞ്ഞു കുമ്പസ്സാരിക്കുകയും ക്ഷമ യാചിക്കുകയും ചെയ്യുക. ഇനിയും അത് ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക. ഇവയെല്ലാം ചേർന്നു ജീവന്റെ മാർഗത്തിൽ നമ്മെ നയിക്കും. എന്നാൽ ചെയ്തു പോയ തെറ്റിന് ന്യായീകരണം കണ്ടെത്താൻ ആദാമിനെപ്പോലെ ശ്രമിച്ചാൽ നാമും പാപത്തിൽത്തന്നെ നിലനിൽക്കുകയും പാപത്തിന്റെ ശമ്പളത്തിന് യോഗ്യരായിത്തീരുകയും ചെയ്യും. പാപത്തിന്റെ ശമ്പളം എന്തെന്നു ഒരു വിശ്വാസിയെയും ഇനിയും പഠിപ്പിക്കേണ്ട ആവശ്യമില്ല. എന്നാൽ ഓരോരോ അവയവങ്ങളായുള്ള മരണം പാപത്തിന്റെ ആഴക്കൂടുതൽ കൊണ്ടാണോ, അതോ, കുറവുകൊണ്ടാണോ എന്നുള്ളത് ഇനിയും നമ്മൾ അനുഭവത്തിലൂടെ പഠിക്കേണ്ടിയിരിക്കുന്നു. ജീവിതത്തിന്റെ ആത്യന്തിക അനുഭവങ്ങളായിരിക്കേണ്ട ക്രിസ്തീയ വിശ്വാസം ഇന്ന് ചന്ത സാമ്പത്തിക വ്യവസ്ഥിതിയുടെ പിടിയിൽ അമർന്നു ഒരു നിരന്തര ആഘോഷമായി മാറിക്കൊണ്ടിരിക്കുന്നു. ഈ ആഘോഷത്തിന്റെ ആത്യന്തിക ഗുണഭോക്താക്കൾ ഈ ചന്തയുടെ ഉടമസ്ഥർ തന്നെയാണ്. വിശ്വാസിക്ക് എന്തെങ്കിലും ഗുണം ഉണ്ടാവണമെങ്കിൽ ക്രിസ്തീയ ജീവിതം ആത്യന്തികമായി ഒരു അനുഭവമായി മാറണം. ഇവിടെ 90-)o സങ്കീർത്തനത്തിൽ മോശെ മനുഷ്യന്റെ കഷ്ടതയെയും ദുഃഖത്തെയും കുറിച്ച് പറയുകയും അത് എഴുപതോ, ഏറെയായാൽ എൺപതോ മാത്രം നീളുന്ന ഒരു പ്രതിഭാസമായി മാത്രം ചിത്രീകരിക്കുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനം മനുഷ്യജീവന്റെഅ നൈമിഷികതയെക്കുറിച്ചു വെറുതെ ഓർമപ്പെടുത്തുക എന്നുള്ളത് അല്ല എന്ന് തീർച്ച. നേരത്തെ ചർച്ച ചെയ്തതു പോലെ, ഇത് എഴുതിയ മോശെ 120 വർഷം വരെ ജീവിക്കുന്നു. ഇത് എഴുതുമ്പോൾ തന്നെ മോശെക്കു  നൂറു വയസ്സു കഴിഞ്ഞിരിക്കണം. ആ സാഹചര്യങ്ങളിൽ ഇതിന്റെ രചന ഉദ്ദേശ്യം മറ്റൊന്നായിരിക്കണം, തീർച്ച. 90 -)o അദ്ധ്യായം ആദി മുതൽ വായിച്ചാൽ ഇതു കുറേക്കൂടി വെളിപ്പെട്ടു വരും. തലമുറ തലമുറയായി തങ്ങളുടെ സങ്കേതമാകുന്ന യഹോവയോടുള്ള ഒരു പ്രാർത്ഥനാസങ്കീർത്തനമാണിത്. അൽഫയും ഒമേഗയും ആകുന്ന ദൈവം മനുഷ്യനെ പൊടിയിലേക്ക് മടങ്ങിച്ചേരുമാറാക്കുന്നു. ദൈവത്തിന്റെ കഴിവിനെയും ഗുണങ്ങളെയും വാഴ്ത്തിപ്പാടുന്നതിനൊപ്പം , മനുഷ്യന്റെ നിസ്സാരതയും ആദ്യത്തെ 6 വാക്യങ്ങളിൽ വെളിപ്പെട്ടു വരുന്നു. 7-)o വാക്യത്തിൽ പറയുന്നു:"ഞങ്ങൾ നിന്റെ കോപത്താൽ ക്ഷയിച്ചും നിന്റെ ക്രോധത്താൽ ഭ്രമിച്ചും പോകുന്നു." ഇത്ര ശക്തനായ, അനാദിയും, ശാശ്വതവുമായ ദൈവം, ഇത്ര നിസ്സാരനായ മനുഷ്യനു നേരെ കോപിക്കുവാനും ക്രോധിക്കുവാനും അവൻ എന്തുള്ളു!? എന്നിരുന്നാലും അവൻ കോപിക്കുന്നു. ക്രോധിക്കുന്നു. അതിന്റെ കാരണം, തുടർന്നും 8 -)o വാക്യം വായിക്കുമ്പോൾ മനസ്സിലാവും. "നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ മുമ്പിലും ഞങ്ങളുടെ രഹസ്യ പാപങ്ങളെ നിന്റെ മുഖപ്രകാശത്തിലും വച്ചിരിക്കുന്നു." ഇനിയും ദൈവ കോപത്തിന്റെയും ക്രോധത്തിന്റെയും കാരണം അന്വേഷിച്ചു എവിടെയെങ്കിലും പോകേണ്ടതുണ്ടോ

അകൃത്യത്തിലും പാപത്തിലും ജീവിക്കുന്ന മനുഷ്യന്റെ നേരെ ജ്വലിക്കുന്ന ദൈവകോപത്തിന്റെയും ക്രോധത്തിന്റെയും പരിണിത ഫലം വീണ്ടും നമുക്കു വായിക്കുവാൻ കഴിയും. 9-)o  വാക്യം നോക്കുക: "ഞങ്ങളുടെ നാളുകളൊക്കെയും നിന്റെ ക്രോധത്തിൽ കഴിഞ്ഞു പോയി; ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങൾ ഒരു നെടുവീർപ്പു  പോലെ കഴിക്കുന്നു." ദൈവം കനിഞ്ഞു നൽകിയ ദീര്ഘായുസ്സിൽ, നൈമിഷികത എങ്ങനെ ഉണ്ടായി എന്ന് സങ്കീർത്തനക്കാരൻ ഇവിടെ വ്യക്തമായി ചിത്രീകരിച്ചു കാണിക്കുന്നു. ഈ കാരണങ്ങളുടെ നടുവിൽ ആണ്, ആയുസ്സു എഴുപതു സംവത്സരവും , ഏറെയായാൽ എൺപതു സംവത്സരവും ആയി ചുരുങ്ങിപ്പോയത്. അകൃത്യവും രഹസ്യ പാപങ്ങളും കുമിഞ്ഞു കൂടുന്നതിനിടയിൽ, ആ സംവത്സരങ്ങൾ തന്നെ പ്രയാസവും ദുഃഖവും ആയി മാറുന്നു. ഇത് ദൈവം നമുക്കു വേണ്ടി സൃഷ്ടിച്ചെടുത്ത ജീവിതരീതിയാണോ? അതോ, അകൃത്യങ്ങളാൽ സ്വരുക്കൂട്ടി ഉണ്ടാക്കിയെടുത്ത ഒരു വ്യവസ്ഥിതിയാണോ? ഈ അകൃത്യം ദൈവത്തിന്റെ മുൻപിൽ ഇരിക്കുമ്പോൾ മനുഷ്യന്റെ ആയുസ്സു വേഗം തീരുകയും, അവൻ വേഗത്തിൽ പറന്നു പോകുകയും ചെയ്യുന്നു. ഇനിയുമാണ് പരിജ്ഞാനിയുടെയും ദൈവിക വിശ്വാസത്തിന്റെയും കാലം വരുന്നതു . 11 -)o  വാക്യം നോക്കുക: "നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആർ?"  കാരണങ്ങൾ ഗ്രഹിക്കേണ്ടിയിരിക്കുന്നു. ഈ സങ്കീർത്തനത്തിന്റെയും ആഴമുള്ള വിളി ആ കാരണങ്ങളുടെ ഗ്രഹിക്കലുകളിലേക്കാണ്.  ആ കാരണങ്ങൾ ഗ്രഹിക്കുമ്പോൾ മാത്രമേ, അവയെ തിരുത്തുവാനും, മാനസാന്തരത്തിന്റെ പാതയിലൂടെ ജീവിതത്തെ രക്ഷയുടെ മാർഗ്ഗത്തിൽ നയിക്കുവാനും സാധിക്കുകയുള്ളൂ. 90 -)o സങ്കീർത്തനം, ജീവിതത്തിന്റെ നൈമിഷികതകളുടെ വിളംബരമല്ല; പിന്നെയോ, ജീവിതത്തിന്റെ അകൃത്യങ്ങളുടെ ചൂണ്ടു പലകയും, അതിൽനിന്നും ഉരുത്തിരിയുന്ന ദൈവക്രോധത്തിന്റെ ഫലവും, ആ ഫലത്തിൽ നിന്നുള്ള വിടുതലിലേക്ക് മാനസാന്തരത്തിനുള്ള വിളിയുമാണ്. ഇത് വിളിയാണ്;വിളംബരമല്ല (its  a  call , not a declaration ) . ഈ വിളിയുടെ പൂർണതയിൽ ആണ്, നമുക്കു ക്രിസ്തുവിനെ കാണുവാൻ കഴിയുന്നത്.

ജീവന്റെ മാർഗ്ഗം ഞെരുക്കമുള്ളതു തന്നെയാണ്. നമ്മുടെ പ്രവർത്തികൾക്ക് ന്യായീകരണങ്ങൾ കണ്ടെത്തിയതുകൊണ്ട് ജീവന്റെ മാർഗ്ഗത്തിൽ ചലിക്കുവാൻ സാധിക്കുകയില്ല. നമ്മുടെ അകൃത്യങ്ങൾക്കു നീതീകരണം സൃഷ്ടിച്ചെടുത്തുകൊണ്ടു രക്ഷയുടെ മാർഗ്ഗത്തിൽ നിലനിൽക്കുവാനും സാധിക്കുകയില്ല. ജീവന്റെ രക്ഷയിലേക്ക് ഏക മാർഗ്ഗമേയുള്ളൂ... രക്ഷയ്ക്ക് ഏക വഴിയേയുള്ളൂ. അതു ക്രിസ്തുവിലൂടെ നമുക്കു മുൻപിൽ വെളിപ്പെട്ടതാണ്. തെറ്റുകളെ തെറ്റുകളായി സ്വയം അംഗീകരിക്കുകയും , അവയെ സ്വയം തിരുത്തുന്ന മാനസാന്തരത്തിന്റെ പാതയിൽ നിരന്തരം സഞ്ചരിക്കുകയും , അതിലൂടെ ജീവിതത്തെ ക്രമപ്പെടുത്തി, പുനർ ക്രമീകരിച്ചു, പുതുസൃഷ്ടിയായി ദൈവിക ഏകത്വത്തിലേക്കു പ്രവേശിക്കുകയും ചെയ്യാതെ, ചില ആചാരങ്ങളിലൂടെയും കുറുക്കുവഴികളിലൂടെയും രക്ഷയെ പ്രാപിക്കാമെന്നു കരുതുന്നത് മൂഢത്വമാണ്. 12 -)o വാക്യത്തിൽ പറയുന്നു: "ഞങ്ങൾ ജ്ഞാനമുള്ള ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ!" ദൈവിക ജ്ഞാനത്തിന്റെ നിർമ്മാല്യതയിൽ ഉരുത്തിരിയുന്ന ഹൃദയശുദ്ധിയാണ് ജീവന്റെ പാതയിൽ മനുഷ്യനെ നയിക്കേണ്ടത്. അതിലേക്കുള്ള പ്രാർത്ഥന സങ്കീർത്തനക്കാരനോടു കൂടെ ചേർന്ന് നമുക്കു കഴിക്കാം. വിശാല വാതിലുകൾ എപ്പോഴും നാശത്തിന്റെ പാതകൾ ആയിത്തന്നെ തുടരും. എന്നാൽ രക്ഷയുടെ മാർഗ്ഗം ഞെരുക്കമുള്ളതു തന്നെയാണ്. ജീവനും ആയുസ്സും ലാഭമാവണമെങ്കിൽ, അത് കഷ്ടവും ദുഃഖവുമായിത്തീരാതെ   ദൈവിക സന്തോഷവും സമാധാനവും ആയി അവശേഷിക്കണമെങ്കിൽ , ഞെരുക്കത്തിന്റെ വാതിലിലൂടെ കടന്നു പോയേ മതിയാവൂ. ആ ഒരു മാനസാന്തരത്തിന്റെ വിളിയാണ് ഇവിടെ നമുക്കു കാണുവാൻ കഴിയുന്നത്. പാപത്തിന്റെ ഫലമായി ഉണ്ടാവുന്ന ജീവിതത്തിന്റെ നൈമിഷികത; അതിൽനിന്നും ദൈവം വാഗ്‌ദാനം ചെയ്യുന്ന രക്ഷ, അത് പ്രാപിക്കുവാനുള്ള മാനസാന്തരത്തിലേക്കുള്ള വിളി- ഇതെല്ലാം ചേർന്നതാണ് ഈ സങ്കീർത്തനത്തിന്റെ ആകെത്തുക. അല്ലാതെ, മനുഷ്യജീവൻ  വെള്ളത്തിലെ കുമിള പോലെ എപ്പോഴും തകർന്നു പോയേക്കാവുന്ന ഒരു നൈമിഷിക പ്രതിഭാസം ആണെന്നു സ്ഥിരീകരിക്കുവാൻ അല്ല മോശെ ഇവിടെ ശ്രമിക്കുന്നത്. എന്തെന്നാൽ, "ആദിയിൽ അങ്ങനെ അല്ലായിരുന്നു."

 

ജീവിത ദൈർഘ്യം ക്രിസ്തീയ വീക്ഷണത്തിൽ

..............അഡ്വ. .സി .ഫിലിപ്പ് 

 

അദ്ധ്യായം-6

മാനസാന്തരത്തിന്റെ അനുഭവത്തിലൂടെ ജ്ഞാനമുള്ള ഹൃദയം പ്രാപിക്കുന്നവൻ തൻ്റെ നാളുകളെ എത്ര ആനന്ദത്തിൽ എണ്ണും? അതിൻ്റെ ആനന്ദത്തിലും രക്ഷയിലും നിന്നുകൊണ്ടുള്ള പ്രാർത്ഥന 13 -)o വാക്യത്തിൽ കാണാം: "യഹോവേ മടങ്ങി വരേണമേ....."   മനുഷ്യന്റെ ജീവിതത്തിന്റെ ഉറവും ഉറവിടവും ആയ യഹോവ മനുഷ്യനിൽ നിന്നും ദൂരെയായതു എങ്ങനെ? മനുഷ്യൻ തൻ്റെ അകൃത്യങ്ങളാൽ തന്നെ യഹോവയിൽനിന്നു അകന്നു പോകുന്നു. എന്നാൽ തൻ്റെ അകൃത്യങ്ങളെ തിരുത്തി, മാനസാന്തരത്തിന്റെ അനുഭവത്തിൽ നിന്നുകൊണ്ടുള്ള വിശ്വാസിയുടെ പ്രാർത്ഥനയാണ് ,"യഹോവേ, മടങ്ങി വരേണമേ............" എന്നുള്ളത്.  എന്നിൽ ഉണ്ടായിരുന്നവൻ-എന്റെ ജീവന്റെ അടിത്തറയായിരുന്നവൻ- എന്റെ അകൃത്യങ്ങളുടെ മുഖാന്തിരം എന്നിൽ നിന്നും അപ്രത്യക്ഷമായവൻ-ജീവനിൽ നിന്നും മരണത്തിലേക്ക് ഞാനും എന്റെ അവയവങ്ങളും ഇന്ന് പ്രവേശിച്ചിരിക്കുമ്പോൾ - ഇന്നു ഞാൻ മാനസാന്തരത്തിന്റെ അനുഭവത്തിൽ ജീവിതത്തെയും ജീവിത ശൈലിയെയും തിരുത്തുമ്പോൾ, എത്രയും വേഗത്തിൽ എന്റെ ജീവിതത്തിന്റെ അമരക്കാരനാകുവാൻ മടങ്ങി വരേണമേ.............."..........എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ!"     

ദൈവിക സന്നിധിയിലേക്കുള്ള മടങ്ങിവരവിൽ ഉണ്ടാകുന്ന അനുഗ്രഹങ്ങൾ താഴെ സങ്കീർത്തനക്കാരൻ ഓരോന്നോരോന്നായി പ്രകീർത്തിക്കുന്നു. 14 -)o  വാക്യം നോക്കുക: "കാലത്തു തന്നെ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാകേണമേ." ഓരോ ദിനത്തിലും, ഇന്നീദിനം ദൈവം സൃഷ്ടിച്ചത് എന്ന് പറയുവാൻ തക്കവണ്ണം ദൈവത്തിന്റെ ദയയും വിശ്വസ്തതയും കൊണ്ട് കാലത്തു തന്നെ നമ്മെ നിറയ്ക്കേണമേ എന്നുള്ള വിശ്വാസിയുടെ പ്രാർത്ഥന എത്രയോ പ്രകാശപൂരിതമാണ്!  ആ ദൈവിക ദയയുടെയും കൃപയുടെയും ഫലമാണ് ആയുസ്സും അതിലെ ആനന്ദവും. ഇന്ന് ജീവിതത്തിന്റെ നൈമിഷികത , സ്ഥായിയായ ദൈവിക അനുഗ്രഹമായി രൂപാന്തരപ്പെടുന്നു. ജീവിതത്തിന്റെ പ്രതാപമായി മാറിയിരുന്ന ദുഃഖവും കഷ്ടതയും ദൈവത്തോടു ചേർന്നുള്ള ആനന്ദമായി മാറി വരുന്നു. ചിലർക്ക് അങ്ങനെയാണ്. ജീവിതത്തിന്റെ കഷ്ടവും ദുഃഖവുമാണ് അവരുടെ പ്രതാപം. എന്റെ ഹൃദയത്തിൽ ഒരു ബ്ലോക്കുണ്ടെന്നു പറയുന്നതിനേക്കാൾ പ്രതാപിയായിരിക്കണം, രണ്ടു ബ്ലോക്കുണ്ടെന്നു പറയുന്നവൻ. പ്രമേഹത്തിനു ഗുളിക നിത്യവും കഴിക്കുന്നു എന്നു പറയുന്നവൻ പ്രതാപി തന്നെ. എന്നാൽ എന്നും അതിനായി കുത്തിവയ്പ് എടുക്കുന്നു എന്നു പറയുന്നത് അതിലും പ്രതാപം തന്നെയാണ്. ഇനിയും അതിനായി ഒരു സ്വയം പ്രവർത്തിക്കുന്ന യന്ത്രം തന്നെ (automatic Pump) ഘടിപ്പിച്ചു എന്ന് പറയുന്നവൻ അതിലും കൊറച്ച്കൂടി പ്രതാപിയാവാതെ തരമില്ല. അങ്ങനെ ജീവിതത്തിന്റെ പ്രയാസവും ദുഃഖവും പ്രതാപമായി വ്യാഖ്യാനിക്കുന്ന ഒരു തലമുറയിലാണ് നാം ഇന്ന് ജീവിക്കുന്നതു . ചില ഉദാഹരണങ്ങൾ പറഞ്ഞു എന്നു മാത്രം. ഇതുപോലെ എണ്ണിയാലൊടുങ്ങാത്ത എത്ര പ്രതാപങ്ങൾ നമുക്കുണ്ട്. ഇതിനിടയിൽ ദൈവനാമത്തിൽ ഇടതടവില്ലാതെ ജീവന്റെ ആർത്തുല്ലസിപ്പിൽ നിലനിൽക്കുവാൻ മനുഷ്യനു അകൃത്യത്തിൽ കഴിയുമോ? എന്നാൽ അകൃത്യം വിട്ടൊഴിയുന്നവനു ദൈവം നൽകുന്ന സന്തോഷത്തെയും ആനന്ദത്തെയും കുറിച്ച് സങ്കീർത്തനക്കാരൻ ഇവിടെ 16 -)o  വാക്യത്തിൽ പറയുന്നു. അതിനായി നീതിബോധം ഉണ്ടാവണം. ദൈവിക നീതിയിലും ന്യായത്തിലും നിലനിൽക്കണം. അതിലേക്കു, മനസ്സാന്തരത്തിലൂടെ നമ്മൾ നയിക്കപ്പെടണം. അല്ലാതെ, സ്വയം നീതീകരണനത്തിലും ന്യായീകരണത്തിലും നിലനിന്നാൽ ആ ദൈവിക സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും അംശികളായിരിപ്പാൻ നമുക്കു കഴിയുകയില്ല. മാനസാന്തരത്തിന്റെ അനുഭവത്തിൽ, ദൈവിക നീതിയുടെയും, ന്യായത്തിന്റെയും മുൻപിൽ ദാവീദ് പ്രാർത്ഥിക്കുന്നു: "സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ." (സങ്കീ:51.8) "നിന്റെ രക്ഷയുടെ സന്തോഷം എനിക്കു  തിരികെ നൽകേണമേ ." (സങ്കീ:51.12).      14 -)o  വാക്യത്തിൽ പറയുന്നു: "എന്നാൽ എന്റെ നാവു നിന്റെ നീതിയെ വർണ്ണിക്കും" ഇത്രയും നാൾ തന്റെ നീതിയെ ഘോഷിച്ചു നീതീകരണം കണ്ടെത്തിയ യിസ്രായേലിന്റെ രാജാവ്, ഇന്ന് മാനസാന്തരത്തിന്റെ അനുഭവത്തിൽ, ദൈവത്തിന്റെ നീതിയെ ഘോഷിക്കുവാനും വർണ്ണിക്കുവാനും പഠിച്ചിരിക്കുന്നു. നീതീകരണങ്ങളിൽ നിന്നും ന്യായീകരണങ്ങളിൽ നിന്നും ഉള്ള വിടുതൽ. സംസാരിക്കുമ്പോൾ ഇത്രയും നാൾ നീ നീതിമാനായിരുന്നുവോ? വിധിക്കുമ്പോൾ ഇത്രയും നാൾ നീ നിർമ്മലനായിരുന്നുവോ? (സങ്കീ: 51.4 )  ഇനിയും അങ്ങനെ അല്ല. ഇനിയും ഞാൻ ദൈവിക നീതിയെ വർണ്ണിക്കും. അതിലൂടെ സന്തോഷവും ആനന്ദവും എനിക്കു തിരിച്ചു കിട്ടും. ജീവിതം ഇനി കഷ്ടവും ദുഃഖവുമായി തുടരേണ്ടതില്ല. 90-)o  അദ്ധ്യായം 5-)o  വാക്യത്തിലെ പ്രാർത്ഥന കുറേക്കൂടി ഹൃദയ സ്പർശിയാണ് . "നീ ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ." 

" എൻ സങ്കടങ്ങൾ സകലവും തീർന്നു പോയി 

സംഹാര ദൂതനെന്നെ കടന്നു പോയി;

ഫറവോന്നു ഞാൻ ഇനി അടിമയല്ല ;

പരമ സീയോനിൽ ഞാൻഅന്യനല്ല." 

 

ഫറവോന്റെ ഹൃദയ കാഠിന്യത്തിനു ഇനിയും ഞാൻ അടിമയല്ലതരളിതമായ ഹൃദയത്തിന്റെ ദൈർമല്യത്തിൽ നിന്നും ഉരുത്തിരിയുന്ന മനസ്സാന്തരത്തിലൂടെ ഇന്ന് ഞാൻ ദൈവിക ആനന്ദത്തിന്റെയും  സന്തോഷത്തിന്റെയും കൂടാവകാശികൾ ആയി മാറിയിരിക്കുന്നു. ഇനിയും എന്റെ സന്തോഷം ദൈവത്തിന്റെ വാഗ്ദാനമാണ്. അത് സ്ഥായിയായ വാഗ്ദത്തമാണ്. നിത്യനിയമമാണ്. വാക്കു മാറാത്തവനായ ദൈവത്തോടു കൂടെയുള്ള നിത്യമായ അനുഭവമാണ്. ഈ പ്രാർത്ഥന അവസാനിക്കുന്നത് ഇങ്ങനെയാണ്: "അതേ , ഞങ്ങളുടെ കൈകളുടെ പ്രവർത്തികളെ സാധ്യമാക്കിത്തരേണമേ." 

അകൃത്യത്തിൽ അകപ്പെട്ടു പോയ മനുഷ്യന്റെ വീഴ്ചയുടെ ആഴമാണ് ആയുസ്സു എഴുപതും ഏറെയായാൽ എൺപതും ആയി ചുരുങ്ങുവാൻ കാരണം. അതിന്റെ പ്രതാപം ദുഃഖവും  കഷ്ടവും  ആയതു നമ്മുടെ അകൃത്യങ്ങൾ ദൈവമുന്പിൽ ഇരിക്കുന്നതിനാലാണ്. അതിൽ നിന്നും ഉരുത്തിരിഞ്ഞ ദൈവ ക്രോധത്തിൽ നമ്മുടെ നാളുകൾ കഴിഞ്ഞു പോകുന്നു. എന്നിരുന്നാലും നമ്മുടെ ഹൃദയ കാഠിന്യം നിമിത്തം ദൈവിക നീതിയെ മനസ്സിലാകുവാനോ, മാനസാന്തരത്തിന്റെ അനുഭവത്തിലേക്ക് വരുവാനോ അതിലൂടെ രക്ഷയെയും അതിന്റെ ഫലമായ ആനന്ദത്തെയും അനുഭവിക്കുവാനും നമുക്കു  കഴിയാതെ പോകുന്നു. ദൈവിക കോപവും ക്രോധവും അതിനാൽ നമ്മുടെ മുകളിൽ നിഴലിടുന്നു. എത്ര മായ്ക്കുവാൻ ശ്രമിച്ചാലും നമ്മുടെ അകൃത്യങ്ങൾ ദൈവത്തിന്റെ മുൻപിൽ വെളിപ്പെട്ടു വരും. " നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ മുൻപിലും  ഞങ്ങളുടെ രഹസ്യ പാപങ്ങളെ നിന്റെ മുഖപ്രകാശത്തിലും വച്ചിരിക്കുന്നു."(90.8).  "അങ്ങനെ ഞങ്ങളുടെ സംവത്സരങ്ങളെ  ഞങ്ങൾ ഒരു നെടുവീർപ്പു പോലെ കഴിക്കുന്നു."  (9 -)o  വാക്യം).  എന്നാൽ, "ആദിയിൽ അങ്ങനെ അല്ലായിരുന്നു."

 

ജീവിത ദൈർഘ്യം ക്രിസ്തീയ വീക്ഷണത്തിൽ

..............അഡ്വ. .സി .ഫിലിപ്പ് 

അദ്ധ്യായം-7

ദാരിദ്ര്യവും രോഗവും ഒരുകാലത്തു അഭേദ്യമായി ബന്ധപ്പെട്ടിരുന്നു. ദാരിദ്ര്യത്തിലിരിക്കുന്ന വ്യക്തിക്ക് അവശ്യ മൂലകങ്ങളും ജീവകങ്ങളും (Nutrients, minerals  & vitamins ) കിട്ടാതെ പോകുകയും ശരീരം പ്രധിരോധ ശേഷി നഷ്ടപ്പെട്ടു, രോഗാവസ്ഥയിലേക്ക്, അല്ലെങ്കിൽ, ആരോഗ്യമില്ലാത്ത അവസ്ഥയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഇവിടെ ദരിദ്രനോടുള്ള സഭയുടെ ഐക്യവും ദയാവായ്പ്പും സഹതാപവും അതിലും കൂടിയ വ്യാപ്തിയിലും ആഴത്തിലും രോഗിയും അർഹിക്കുന്നുണ്ട്. കാരണം, ആ രോഗത്തിന്റെ കാരണക്കാരൻ അവനല്ല എന്നത് തന്നെ. അവനെ ചൂഷണത്തിനു വിധേയമാക്കിയ സമൂഹവും വ്യക്തികളും വ്യവസ്ഥിതിയുമാണ് അവന്റെ ദാരിദ്ര്യത്തിന്റെയും അതിന്റെ ഫലമായ രോഗത്തിന്റെയും കാരണക്കാർ. അതിനുമുകളിൽ അവനു ഒരു നിയന്ത്രണവുമില്ല. ആ രോഗി വെറും ഒരു ഇര മാത്രമായിരുന്നു. ഒരു ഇരയായി ജീവിക്കുന്ന മനുഷ്യൻ തീർച്ചയായും സഹതാപം അർഹിക്കുന്നുണ്ട്.  ഒരു ഭാഗത്തു ആഹാരത്തിന്റെ ദൗർലഭ്യം മൂലം രോഗവും അനാരോഗ്യവും അനുഭവിക്കുന്ന സമൂഹം നിലനിൽക്കുമ്പോൾ മറുഭാഗത്തു ആഹാരത്തിന്റെ അമിത ഉപഭോഗം നിമിത്തം കഷ്ടതയിലായ മറ്റൊരു സമൂഹത്തെ നമുക്ക് കാണുവാൻ സാധിക്കും. ഇവിടെ, ആദ്യം പറഞ്ഞ , കഷ്ടത അനുഭവിക്കുന്ന 

സമൂഹത്തിന്റെ കഷ്ടതയുടെ കാരണം രണ്ടാമത് പറഞ്ഞ സമൂഹവും അതിലെ വ്യക്തികളുമാണ്. ഒരു പഴമൊഴി ഇത് കൂടുതൽ വെളിവാക്കും: "മഴയും മഞ്ഞും നീതിമാന്റെ മേലും നീതികെട്ടവന്റെ  മേലും ഒരുപോലെ പെയ്യുന്നു. എന്നാൽ നീതിമാൻ കൂടുതൽ നനയുന്നതിനു കാരണം, നീതികെട്ടവൻ അവൻ്റെ കുട കട്ടുകൊണ്ടു  പോകുന്നതിനാലാണ്!" എല്ലാവർക്കും ആവശ്യത്തിന്  അനുസരിച്ചു പങ്കിട്ടു കഴിക്കേണ്ട വിഭവങ്ങൾ ഒരു കൂട്ടം വ്യക്തികൾ മറ്റുള്ളവരിൽ നിന്നും അപഹരിച്ചു ഉപഭോഗിക്കുന്നതിൽ നിന്നും ഉരുത്തിരിയുന്ന സ്വാഭാവിക ദുർഘടങ്ങളും കഷ്ടതകളും  ഇവിടെ ചൂഷകനും ചൂഷിതനും (Exploiters  & exploited) ഒരുപോലെ രോഗാതുരനാവുന്നു. അമിത ഭക്ഷണത്തിന്റെയും അമിതമായ വിഭവ ഉപഭോഗത്തിന്റെയും ഫലമായി വിഭവ ചൂഷണത്തിന്റെ പാരമ്യത്തിൽ നിൽക്കുന്ന വ്യക്തികൾക്ക് ഉണ്ടാവുന്ന രോഗങ്ങൾക്ക് ലോകാരോഗ്യ സംഘടന  ഒരു പൊതു പേരിട്ടു വിളിക്കുന്നു: " ജീവിത ശൈലീ രോഗങ്ങൾ". (lifestyle diseases) ഒരു വശത്തു വിഭവങ്ങളുടെ ദൗർലഭ്യവും അതിൽനിന്നും ഉരുത്തിരിയുന്ന അനാരോഗ്യവും രോഗാതുരതയും. മറുവശത്തു, അതേ  വിഭവങ്ങൾ ആവശ്യത്തിലധികം ഉപഭോഗം ചെയ്തതിൽ നിന്നുള്ള ജീവിത ശൈലീ രോഗങ്ങൾ.  ഇതിനു നടുവിൽ നിൽക്കുന്ന സഭയ്ക്ക് നൽകാവുന്ന ക്രിസ്തു സന്ദേശം എന്താണ്? സഭയിലെ മഹാഭൂരിപക്ഷവും, നേതൃത്വവും രണ്ടാമത് പറഞ്ഞ ഗണത്തിൽ പെടുന്നവരാണെങ്കിൽ, ക്രിസ്തു സന്ദേശത്തിനു സഭയിൽ എന്തെങ്കിലും സ്ഥാനമുണ്ടോ

ചൂഷണത്തിനു  വിധേയരായി രോഗാതുരത അനുഭവിക്കുന്ന സമൂഹങ്ങളോടും വ്യക്തികളോടും സഭ കാണിക്കുന്ന കാരുണ്യവും സഹതാപവും, അവരെ ചൂഷണത്തിനു വിധേയരാക്കി രോഗം വിളിച്ചു വരുത്തിയവർ അർഹിക്കുന്നുണ്ടോ? ഈ സാമ്പത്തിക വിടവിനുള്ളിൽ, അതിനെ തുടച്ചു നീക്കി ദൈവിക നീതിയും ന്യായവും നടപ്പാക്കുക എന്നുള്ളതല്ലേ സഭയുടെ ദൈത്യം? എങ്കിൽ ധനികരോടുള്ള സഭയുടെ സുവിശേഷം എന്തായിരിക്കണം? ധനികന്റെ സമ്പത്തെല്ലാം സഭയ്ക്ക് തരിക എന്നുള്ളതാണോ, അതോ, " നിന്റെ സമ്പത്തു വിറ്റു ദരിദ്രർക്ക് കൊടുത്തു, രക്ഷയുടെ കൂട്ടവകാശികളാകുക" എന്നു  ക്രിസ്തുവിനോട് ചേർന്നു  നിന്നു പറയുകയാണോ , സഭയുടെയും ക്രിസ്ത്യാനിയുടെയും ദൗത്യം?

ദാരിദ്ര്യത്തിനാലും സമ്പത്തിന്റെ കുമിഞ്ഞുകൂടലിനാലും രോഗാതുരരായ വ്യക്തികൾ ഒരുമിച്ചു പാർക്കുന്ന സമൂഹത്തിൽ ഇവയെ അവരുടെ ആവശ്യത്തിനനുസരുണമായി വിഭജിച്ചു സമൂഹത്തിന്റെ പൂർണ രോഗവിമുക്തി ക്രിസ്തു പ്രഖ്യാപിക്കുമ്പോൾ, എന്തിനു സാത്താന്യ പ്രലോഭനങ്ങൾക്കും ഹൃദയ കാഠിന്യത്തിനും നമ്മൾ അടിമപ്പെടണം? ഇവിടെ നിയമ്പിനും ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ഒരു വലിയ സ്ഥാനമുണ്ട്. എന്നാൽ ഇന്ന് നുയമ്പു ആചാരണവും വലിയ ഒരു ആചാരം മാത്രമായി മാറിയിരിക്കുന്നു. 120  വയസ്സു  വരെ ആരോഗ്യത്തോടു കൂടി ജീവിക്കാം എന്നുള്ളത് ഒരു അതഭുതം ആയി ഇന്ന് തോന്നുന്നു. വളരെ നന്നേ ചെറുപ്പത്തിൽ തന്നെ ഓരോ അവയവങ്ങൾ മരിച്ചു തുടങ്ങുന്നു. ആന്തരിക അവയവങ്ങൾക്ക് നമ്മൾ നൽകുന്ന പണി (workload) ഒരു അടിമയെക്കൊണ്ട് പോലും ചെയ്യിക്കാത്തത്രയുമാണ്. കൂടുതൽ ഭക്ഷണം സമൂഹത്തിൽ നിന്നും അപഹരിക്കുവാനുള്ള സാമ്പത്തിക ഭദ്രത കൈവന്നുകഴിഞ്ഞാൽ നിരന്തരമായി അത് സമൂഹത്തിൽ നിന്നും അപഹരിക്കുകയും ആഹരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനാൽ ആന്തരിക അവയവങ്ങൾക്ക് നിരന്തരമായി വിശ്രമമില്ലാതെ പ്രവർത്തിക്കേണ്ടി വരുന്നു. ഒരു വിശ്രമവുമില്ലാതെ വര്ഷങ്ങളോളം പ്രവർത്തിക്കുന്ന അവയവങ്ങൾ ചെറിയ പ്രശ്നങ്ങൾ കാണിച്ചു തുടങ്ങുമ്പോൾ  രാസവസ്തുക്കൾ കടത്തിവിട്ടു, അവയെ കൂടുതൽ പ്രവർത്തിപ്പിക്കുന്നു. അങ്ങനെ വളരെ കുറച്ചു വർഷങ്ങൾ കൊണ്ടു  തന്നെ ഓരോ ആന്തരിക അവയവങ്ങളും എന്നെന്നേക്കുമായി വിട പറയുന്നു. ഈ അവയവങ്ങൾ സ്വന്തം ശരീരം തന്നെയാണെന്നുള്ള ഒരു പരിഗണന പോലും നൽകാതെയാണ് അവയെക്കൊണ്ട് നിരന്തരമായി അടിമവേല ചെയ്യിക്കുന്നത്. നമ്മുടെ ഹൃദയ കാഠിന്യം അതിൽനിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. തന്റെ കയ്യിലിരിക്കുന്ന ധനം കൊണ്ട്  തന്നെ വാങ്ങിയാണ് ഈ ഭക്ഷണം  എല്ലാം കഴിച്ചത് എന്നും അതിൽ മറ്റുള്ളവർക്കും, പ്രത്യേകിച്ച്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും എന്താണ് കുഴപ്പമെന്നും പലരും ചിന്തിച്ചേക്കാം. എന്നാൽ ഒരു കാര്യം മനസ്സിലാക്കണം. വിഭവങ്ങൾ എല്ലാവര്ക്കും വേണ്ടിയുള്ളതാണ്. അത് സ്വന്തം ധനം ഉപയോഗിച്ച് സമൂഹത്തിൽ നിന്നും  അപഹരിക്കുമ്പോൾ, അത്രയും ധനം കയ്യിൽ ഇല്ലാത്തവനെ ആ വിഭവങ്ങളുടെ  പരിധിയിൽ നിന്നും പുറത്താക്കുകയാണ്. ഇവിടെ, വിഭവങ്ങൾ പരിമിതമാണെന്നും, എല്ലാവരുടെയും ആവശ്യത്തിന് മാത്രമായി ഉള്ളതാണെന്നും ഉള്ള സത്യം നമ്മൾ മറന്നു പോകുന്നു. ഗാന്ധിജി പറഞ്ഞതുപോലെ, ഒരാളുടെ ദുരാഗ്രഹം ശമിപ്പിക്കുവാൻ പോലും അതു തികയുകയില്ല. ഇതിനെ വിപരീത ദിശയിലേക്ക് നയിക്കുക എന്നുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് ക്രിസ്തു സഭകൾ നയമ്പുകാലം ആചരിക്കുന്നത്. 

ധനവാൻ ചന്തയിൽ നിന്നും കുറച്ചു വിഭവങ്ങൾ മാത്രം സമാഹരിക്കുമ്പോൾ, അധികമാവുന്ന വിഭവങ്ങൾ ദരിദ്രനും കൂടെ അനുഭവിക്കുവാൻ സാധിക്കുന്നു. ഇവിടെ, രണ്ടു കൂട്ടരും, രോഗാതുരതയിൽ നിന്നും, വിടുതൽ പ്രാപിക്കുന്നു. എന്നാൽ നമ്മുടെ ഹൃദയ കാഠിന്യം നയമ്പു കാലങ്ങളെ വെറും ഒരു ആചാരം മാത്രമായി ലഘൂകരിക്കുകയും, അതിൽ നിന്നും ഉളവാകുന്ന സാമൂഹിക രക്ഷയെ തിരസ്കരിക്കുകയും, ചെയ്യുന്നു. സകലതും നമുക്ക് ഭക്ഷിക്കാനായി സൃഷ്ടിച്ചതാണെന്നുള്ള തെറ്റായ അവബോധത്തിൽ നിന്നും ഉരുത്തിരിയുന്നതാണിത്. ലോകത്തിൽ നമുക്ക് നല്കപ്പെട്ടിട്ടുള്ള എല്ലാ വിഭവങ്ങളും നമുക്ക് ഉപഭോഗിക്കാനുള്ളതല്ല. ചിലതു സംരക്ഷിക്കുവാനായി നമ്മളെ ഏല്പിച്ചതാണ്. കയ്യിൽ കിട്ടിയ എല്ലാം ഉപഭോഗിക്കണമെന്നില്ല (Consume).  ആദ്യപാപവും അവിടെനിന്നുമാണ്- കയ്യിൽ കിട്ടിയ എല്ലാറ്റിനെയും ഉപഭോഗിക്കുക, എന്നിട്ടു, ന്യായീകരിക്കുക.    നടുവിലെ വൃക്ഷം പോലെ ചിലതു നമ്മുടെ സംരക്ഷണത്തിനായി ഏല്പിച്ചതാണ്. എല്ലാറ്റിനെയും ഉപഭോഗിച്ചു, (Consume) ഒന്നിനെയും സംരക്ഷിക്കാതെ (conserve) ആധുനിക മനുഷ്യൻ എത്തിപ്പെടുന്ന/അകപ്പെടുന്ന ദുരവസ്ഥയാണ് ജീവിതത്തിന്റെ നൈമിഷികത.   ജീവിത ശൈലീ രോഗങ്ങൾ അതിന്റെ നാന്ദിയാണ്. സങ്കീർത്തനങ്ങൾ 78-)o അധ്യായം ഈ സാഹചര്യങ്ങളെ വ്യക്തമായി വിവരിക്കുന്നുണ്ട്. ആ  സംഭവങ്ങളുടെ നടുവിൽ നിന്നുകൊണ്ടാണ് മോശെ 90 -)o  സങ്കീർത്തനം എഴുതുന്നത്. എന്തുകൊണ്ടെന്നാൽ , "ആദിയിൽ അങ്ങനെ അല്ലായിരുന്നു." 

 

 

 

ജീവിത ദൈർഘ്യം ക്രിസ്തീയ വീക്ഷണത്തിൽ

..............അഡ്വ. .സി .ഫിലിപ്പ് 

അദ്ധ്യായം-8

78 -)o സങ്കീർത്തനവും സംഖ്യാപുസ്തകം പതിനൊന്നാം അധ്യായവും തൊണ്ണൂറാം സങ്കീർത്തനവും എല്ലാം ചേർന്നു നിൽക്കുന്നവയും ചേർത്തു വായിക്കേണ്ടവയുമാണ്. 78-)o  സങ്കീർത്തനമാണ്, 90 -)o സങ്കീർത്തനം എഴുതുവാനുള്ള പശ്ചാത്തലമായി ഗ്രഹിക്കേണ്ടത്. 78 -)o സങ്കീർത്തനം മോശെയുടെ കാലത്തെ യിസ്രായേൽ ജനതയുടെ പൊതു പെരുമാറ്റങ്ങളെയും  അതിൽനിന്നും ഉരുത്തിരിയുന്ന ദൈവ ക്രോധത്തെയും ബന്ധിപ്പിക്കുന്നു. സംഖ്യാ പുസ്തകം 11-)o  അധ്യായം വളരെ ശക്തമായ ഭാഷയിൽ അതു  വിവരിക്കുന്നു.90-)o  സങ്കീർത്തനം ജീവിതത്തിന്റെ നൈമിഷികതയിലേക്കു വിരൽ ചൂണ്ടുന്നുവെങ്കിൽ, അതിന്റെ കാരണം സങ്കീർത്തനം 78-)o  അധ്യായം 33-34  വാക്യങ്ങളിൽ പറയുന്നതു നോക്കുക:- "അത് കൊണ്ട്, അവൻ അവരുടെ നാളുകളെ ശ്വാസം പോലെയും അവരുടെ സംവത്സരങ്ങളെ  അതിവേഗത്തിലും കഴിയുമാറാക്കി. അവൻ അവരെ കൊള്ളുമ്പോൾ, അവർ അവനെ അന്വേഷിക്കും. അവർ തിരിഞ്ഞു, ജാഗ്രതയോടെ, ദൈവത്തെ തിരയും."  "അതുകൊണ്ടു" എന്നു  പറയുമ്പോൾ, എന്താണ് ഉദ്ദേശിക്കുന്നത്? എന്തുകൊണ്ടാണ് ദൈവം മനുഷ്യനെ കൊന്നത്? 78 -)o  സങ്കീർത്തനം മുഴുവൻ അതിന്റെ കാരണങ്ങൾ ചികയുകയാണ്. ഈ സങ്കീർത്തനം എഴുതിയിരിക്കുന്നത് തന്നെ, തലമുറകളുടെ രക്ഷയെ മുൻനിർത്തിയാണ്. 4 -)o  വാക്യം അത് വെളിവാക്കുന്നു.  "നാം അവരുടെ മക്കളോടു   അവയെ മറച്ചു വെക്കാതെ വരുവാനുള്ള തകലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അത്ഭുത പ്രവർത്തികളും വിവരിച്ചു പറയും." 

തങ്ങളുടെ മുന്തലമുറകൾ അനുഭവിച്ച ദീർഘായുസ്സും ദൈവിക അനുഗ്രഹങ്ങളും ഈ തലമുറ എന്തുകൊണ്ട് അനുഭവിക്കുന്നില്ല എന്നതും , വരും തലമുറകൾ തങ്ങളുടെ പിതാക്കന്മാർ അനുഭവിച്ച ദൈവിക അനുഗ്രഹങ്ങളുടെ തുടർ അവകാശികൾ ആയിരിക്കണം എന്നതും ഈ സങ്കീർത്തനത്തിന്റെ അന്തസ്സത്തയാണ്. അതുകൊണ്ടുതന്നെ, ഈ സങ്കീർത്തനം ഇന്നത്തെ തലമുറയ്ക്ക്, വളരെ സാംഗത്യമുള്ളതാണ്. നമ്മൾ ഇന്ന് ആയിരിക്കുന്ന അവസ്ഥയും ഇതും തമ്മിൽ തുലോം വ്യത്യാസമില്ല. എന്തുകൊണ്ട് , നമ്മുടെ മുന്തലമുറയുടെ, ആയുർദൈർഘ്യം നമ്മുടെ തലമുറയ്ക്ക് ലഭിക്കുന്നില്ല? എന്തുകൊണ്ട്, അവരുടെ ആരോഗ്യം നമുക്ക് ഇല്ല? ഈ ദുർഘടങ്ങളിൽനിന്നും പ്രതിസന്ധിയിൽനിന്നും  നമ്മുടെ വരും തലമുറകളെ എങ്ങനെ രക്ഷിക്കാം?  78-)o സങ്കീർത്തനം അതിന്റെ വഴികാട്ടിയാണ്. 90-)o സങ്കീർത്തനം 7 -)o  വാക്യം പറയുന്നു: " ഞങ്ങൾ നിന്റെ കോപത്താൽ ക്ഷയിച്ചും നിന്റെ ക്രോധത്താൽ ഭ്രമിച്ചും പോകുന്നു." 11 -)o  വാക്യം :- "നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആർ?" 78 -)o  സങ്കീർത്തനം 21 -)oവാക്യം പറയുന്നു:- "ആകയാൽ, യഹോവ അതു കേട്ടു കോപിച്ചു, യാക്കോബിന്റെ നേരെ തീ ജ്വലിച്ചു, യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി." കാരണം,  "അവർ ദൈവത്തിൽ വിശ്വസിക്കുകയും അവന്റെ രക്ഷയിൽ ആശ്രയിക്കുകയും ചെയ്യായ്കയാൽ തന്നെ." (22 -)o  വാക്യം)

ഇവിടെയെല്ലാം, നമ്മുടെ പാപങ്ങൾ ദൈവ മുൻപിൽ ഇരിക്കുമ്പോൾ, ഉളവാകുന്ന ദൈവ ക്രോധത്തെയും അതിന്റെ ആത്യന്തിക ഫലമായ മരണത്തെയും വെളിപ്പെടുത്തുകയാണ്, സങ്കീർത്തനക്കാരൻ. ഇവയെല്ലാം എഴുതുന്നതിന്റെ ഉദ്ദേശ്യം തന്നെ, മാനസാന്തരത്തിലേക്ക്, വിളിക്കുവാനും, അതിലൂടെ, രക്ഷയെ കാണിച്ചു കൊടുക്കുവാനുമാണ്. മാനസാന്തരത്തിന്റെ അനുഭവം ഉണ്ടാകണമെങ്കിൽ, സ്വയം, തെറ്റുകളെ മനസ്സിലാക്കുവാൻ, സാധിക്കണം. (self realisation). ആ തെറ്റുകളെ വെളിവാക്കിക്കൊടുക്കുവാൻ, സങ്കീർത്തനക്കാരൻ ആവോളം ഇവിടെ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും നമ്മൾ അവയുടെ, അർത്ഥതലങ്ങൾ വിട്ട്, ആചാരത്തലങ്ങളിൽ സങ്കീർത്തനം വായിച്ചു അവസാനിപ്പിക്കുന്നു. ഹൃദയ കാഠിന്യത്തിൽ, നീതീകരണങ്ങളിലും ന്യായീകരണങ്ങളിലും സങ്കേതം തേടുന്നു.

"പുരാതന കഥകളെ ഞാൻ പറയും. നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു."(2 -3 വാക്യങ്ങൾ) നമ്മുടെ പിതാക്കന്മാരുടെയും മാതാക്കന്മാരുടെയും ആയുസ്സിന്റെ ബലവും ശരീരത്തിന്റെ ആരോഗ്യവും നമ്മൾ കേട്ടും, കണ്ടും അറിഞ്ഞിരിക്കുന്നുവെങ്കിലും, പുതിയ തലമുറയോടു അവയെ പറയുവാൻ, നമ്മൾ വിമുഖത കാണിക്കുന്നു. അവർ അനുഭവിച്ച ജീവിത അനുഗ്രഹങ്ങൾ അംഗീകരിക്കുവാനും, അവയെ പുരാതന കടങ്കഥകളായി ആധുനിക തലമുറയ്ക്ക് പറഞ്ഞു കൊടുക്കുവാനും നമ്മൾ ശ്രമിക്കാറില്ല. എന്തിനു, നമ്മുടെ സ്വന്തം ഭാഷ പോലും പുതു തലമുറയ്ക്ക് കൈമാറുവാൻ നമുക്ക് വിമുഖതയാണ്. രണ്ടായിരത്തിലധികം വർഷം ചിതറിയ സമൂഹമായിക്കഴിഞ്ഞ യഹൂദന്മാർക്കു അവരുടെ ഭാഷ പുതുതലമുറയെ പഠിപ്പിക്കുന്നതിൽ അഭിമാനമേ ഉണ്ടായിരുന്നുള്ളൂ.  കേരളത്തിലേക്ക് കുടിയേറിയ തമിഴ് ബ്രാഹ്മണർ ഇന്നും തങ്ങളുടെ തമിഴ് ഭാഷ മാതൃഭാഷയായി നിലനിർത്തുന്നു- ഒരു സഹസ്രാബ്ദത്തിനു  ശേഷവും. അഞ്ചു നൂറ്റാണ്ടിനു ശേഷവും തുളു സംസാരിക്കുന്ന ജനങ്ങൾ, കേരളത്തിൽ തങ്ങളുടെ ഭാഷ തലമുറകളിലൂടെ നിലനിർത്തുന്നു. എന്നാൽ, ഒരുതലമുറ പിന്നിടുമ്പോഴേക്കും, നമുക്കു മംഗ്ളീഷിനെ ആശ്രയിച്ചു ആരാധിക്കേണ്ടി വരുന്നതിന്റെ  അപചയം, എന്നു, എന്തിനാൽ നമുക്ക് മനസ്സിലാകും? എന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും ദൈവം എന്ന് അഭിമാനത്തോടെ നമ്മുടെ പുതുതലമുറയോട് ദൈവത്തെ പരിചയപ്പെടുത്തുവാൻ നമുക്കു കഴിയുന്നുണ്ടോ?

എവിടെയാണ് തെറ്റ് പറ്റിയത്? എവിടുന്നാണ് മരണം നമ്മൾ ക്ഷണിച്ചു വരുത്തിയത്? 17-18  വാക്യങ്ങൾ നോക്കുക:- "എങ്കിലും, അവർ അവനോടു മരുഭൂമിയിൽ വച്ചു മത്സരിച്ചു കൊണ്ടിരുന്നു. തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചുകൊണ്ട് അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു."

ഭക്ഷണം ചോദിക്കുന്നത് ദൈവത്തെ പരീക്ഷിക്കലും പാപവുമാണോ? ഭക്ഷണം മനുഷ്യനു ആവശ്യമുള്ളതല്ലേ? അതെങ്ങനെ പാപമായിത്തീരും? അപ്പോൾ ഭക്ഷണം ചോദിക്കുന്നത് പാപവും പരീക്ഷിക്കലുമല്ല. പിന്നെ എന്താണ് പ്രശ്നം? സങ്കീർത്തനക്കാരൻ പറയുന്നു: "കൊതിക്കു(craving) ഭക്ഷണം ചോദിച്ചു" എന്ന്.  ദൈവം സകല ജീവജാലങ്ങൾക്കും അവരുടെ വിശപ്പിനും ആവശ്യത്തിനും അനുസരിച്ചു ഭക്ഷണം ഒരുക്കിയവനാണ്. ഓരോ ജീവവർഗത്തിനും ഭക്ഷണം സൃഷ്ഠിച്ചതിനു ശേഷമാണ് ആ  ജീവ വർഗത്തെ (species) ദൈവം സൃഷ്ടിച്ചത്. എന്നാൽ ആരുടേയും ആർത്തിക്കൊത്തവണ്ണം ഇവിടെ വിഭവങ്ങൾ ദൈവം സൃഷ്ഠിച്ചിട്ടില്ല.  ഒരു വ്യക്തിയുടെ ആർത്തിയെ ശമിപ്പിക്കുവാൻ തന്നെ ലോകത്തിലെ വിഭവങ്ങൾ മുഴുവൻ തികയാതെ വരും. അതുകൊണ്ടു തന്നെ തങ്ങളുടെ കൊത്തിക്കൊത്തവണ്ണം ഭക്ഷണം ചോദിച്ചത് ദൈവക്രോധത്തിനു ഇടയാക്കി.  തങ്ങളുടെ മുൻ തലമുറ അവരുടെ അധ്വാനത്തിനിടയിൽ തങ്ങളുടെ വിശപ്പിനോത്തവണ്ണം ആഹാരം കഴിച്ചു ജീവിച്ചവരാണ്. അടിമകൾക്ക്‌ തങ്ങളുടെ വിശപ്പ് മാറുവാൻ ആഹാരം ലഭിക്കുന്നത് തന്നെ സന്തോഷകരമായിരുന്നു. അന്ന് അവർ വിശപ്പ് മാറുന്നതിനാൽ ദൈവത്തെ സ്തുതിച്ചിരുന്നു. ശാരീരിക അധ്വാനത്തിന്റെ കാഠിന്യത്തിൽ അവർക്കു നല്ല വിശപ്പും നല്ല ഉറക്കവും അനുഭവപ്പെട്ടിരിക്കണം. ആ അവസ്ഥയിൽ കിട്ടുന്ന അൽപ ഭക്ഷണവും വളരെ രുചികരവും സന്തോഷദായകവുമായി മാറുന്നു.   ദൈവത്തോട് നന്ദിയുള്ളവരായി അവർ ആയുസ്സു മുഴുവൻ ദൈവത്തെ സ്തുതിച്ചു. അതിനാൽ ദൈവം അവർക്കു ആരോഗ്യവും ദീർഘായുസ്സും നൽകി. നമ്മുടെയും മുൻതലമുറകൾ കർഷകരായിരുന്നപ്പോൾ ഇതേ അവസ്ഥയിലൂടെ തന്നെയാണ് കടന്നു പോയത്. ആയുരാരോഗ്യങ്ങൾ അവർക്കു ദൈവാനുഗ്രഹമായി കൈമുതലായി വന്നു. 

എന്നാൽ അടിമവീടായ മിസ്രയീമിൽ നിന്നും കടന്നു പോന്നപ്പോൾ കാര്യങ്ങൾക്കു മാറ്റം വന്നു. ഇന്നു എല്ലാം മുകളിൽനിന്നും വീഴും. ഒന്നിനും അധ്വാനിക്കേണ്ട അവസ്ഥയില്ല. മറ്റുള്ളവരുടെ അധ്വാനഫലം നമ്മുടെ തീന്മേശയിങ്കൽ  എത്തും. എങ്കിലും എന്തേ , സംതൃപ്തി നമുക്ക് അന്യമായിപോകുന്നു? അടിമവീടായ ഈജിപ്തിൽ സാധാരണക്കാരുടെ ഭക്ഷണം കഴിച്ചു തൃപ്തരായ സമൂഹത്തിനു ഇന്നു സ്വർഗീയ മന്നാ കഴിക്കുമ്പോഴുo സംതൃപ്തിയില്ല. ഇന്ന് ആരുടേയും വിശപ്പ് അടങ്ങുന്നില്ല. വിശപ്പ് എന്താണെന്ന് തന്നെ ആർക്കും അറിയില്ല! വയർ എപ്പോഴും നിറഞ്ഞിരിക്കുന്നു. അതിനാൽത്തന്നെ, വിശപ്പു മാറുവാൻ ഭക്ഷണം കഴിക്കുക എന്ന ഒരു ധാരണ തന്നെ ഇല്ലാതായിരിക്കുന്നു. സമയമായതിനാൽ ഭക്ഷണം കഴിക്കുന്നവരാണ് എല്ലാവരും. കുത്തരിച്ചാക്കു നിറച്ചു വയ്ക്കുന്നതുപോലെ വയറും എപ്പോഴും നിറച്ചു വയ്ക്കുവാനാണ് എപ്പോഴും ശ്രമം.   അതിനാൽത്തന്നെ വിശപ്പ് മാറുന്നതിന്റെ സംതൃപ്തി എന്നെന്നേക്കുമായി പൊയ്‌പോയിരിക്കുന്നു. ഇനിയും സംതൃപ്തിക്കായി എന്തു ചെയ്യണം? ഈ സംതൃപ്തി എവിടെ അന്വേഷിച്ചു കണ്ടെത്താനാകും? സംതൃപ്തി ഒരു മായയാണ് പലർക്കും. അതിനാൽ സംതൃപ്തിക്കായി ആഘോഷങ്ങളെ അഭയം പ്രാപിക്കുന്നു. നമ്മളുടെ പിതാക്കന്മാർ അനുഭവിച്ച സംതൃപ്തിയുടെയും സന്തോഷത്തിന്റെയും "പുരാതന കടങ്കഥകളെ"  "വരുവാനുള്ള തലമുറയോടു", "ജനിപ്പാനിരിക്കുന്ന മക്കളോടുതന്നെ" പറയുവാൻ നമുക്കു കഴിയുന്നുണ്ടോ? "നമ്മുടെ പിതാക്കന്മാരോടു, അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ  കല്പിച്ചു. [5-)o  വാക്യം] എന്തിനെന്നാൽ നമ്മളെപ്പോലെ (തങ്ങളുടെ പിതാക്കന്മാരെപ്പോലെ) ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോട് അവിശ്വസ്ഥ മനസ്സുള്ളോരു തലമുറയായി തീരാതിരിക്കുകയും ചെയ്യേണ്ടതിനുതന്നെ." [8 -)o  വാക്യം]. എന്തുകൊണ്ടെന്നാൽ , "ആദിയിൽ അങ്ങനെ അല്ലായിരുന്നു." 

ജീവിത ദൈർഘ്യം ക്രിസ്തീയ വീക്ഷണത്തിൽ

..............അഡ്വ. .സി .ഫിലിപ്പ് 

അദ്ധ്യായം-9

 

തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചു എന്നുള്ളത് അല്പം കൂടെ വിശദമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. സകല ജീവ വർഗങ്ങളും തങ്ങൾക്കു ദൈവം കല്പിച്ച നിയമ വഴിയിലൂടെ നടക്കുന്നു. അവയ്ക്കു അതിനെ മടികടക്കുവാനുള്ള ബുദ്ധിശക്തിയില്ല. എന്നാൽ മനുഷ്യൻ തന്റെ ബുദ്ധിയാൽ ദൈവം കല്പിച്ചരുളിയ അതിർവരമ്പുകളെ മറികടക്കുവാൻ ശ്രമിക്കുന്നു; അങ്ങനെ വലയ അപകടങ്ങളിൽ ചാടുകയും ചെയ്യുന്നു. നാവിന്റെ സംതൃപ്തി, ശരീരത്തിന്റെ സംതൃപ്തിയേക്കാൾ വലിയതായി മാറുന്നു. സാദൃശ്യവാക്യക്കാരൻ ഇതിനെ ഇപ്രകാരം വിവരിക്കുന്നു: " വായുടെ ഫലത്തിൽ മനുഷ്യന്റെ ഉദരം നിറയും, അധരങ്ങളുടെ വിളകൊണ്ടു അവനു തൃപ്തി വരും; മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിനെ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും."(സദൃ. 18:20-21 ). തീർച്ചയായും മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു. ശരീരത്തിന്റെ ആവശ്യത്തിന് അപ്പുറമായി നാവിന്റെ ആവശ്യങ്ങളെ കാണുന്നവന്   അവയുടെ ഫലം അനുഭവിച്ചേ മതിയാവൂ. അതുതന്നെയാണ് കൊതിക്കു ഭക്ഷണം ചോദിച്ചുകൊണ്ടു ദൈവത്തെ പരീക്ഷിച്ചപ്പോഴും യിസ്രായേൽ മക്കൾക്ക് അനുഭവിക്കേണ്ടിവന്നത് .

അധ്വാനിക്കുന്ന ജനങ്ങൾക്ക് കൊതിയുടെ ഭക്ഷണം അന്യവും അനാവശ്യവുമാണ്. ഓരോ നേരവും തങ്ങളുടെ വിശപ്പ് അടക്കുവാൻ തക്കവണ്ണം ഭക്ഷണം കിട്ടിയാൽ അതുതന്നെ ധാരാളം. അതിൽ അവർക്കു സംതൃപ്തിയും സന്തോഷവും ഉണ്ടാവുന്നു. "പണിക്കാരന്റെ വിശപ്പ് അവനെക്കൊണ്ട് പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിനായ് നിർബന്ധിക്കുന്നു. "(സദൃ.16:26). ഓരോ സമയങ്ങളിലും വിശപ്പ് അനുഭവിക്കുകയും, ആ വിശപ്പ് ഇല്ലാതെയാവുമ്പോൾ സംതൃപ്തി ലഭിക്കുകയും ചെയ്യുന്നത് ദൈവാനുഗ്രഹമാണ്. അതിനായി അവർ ദൈവത്തെ സ്തുതിച്ചിരുന്നിരിക്കണം. വയർ നിറയും എന്നൊരു സങ്കൽപം അവർക്കു സാധ്യമല്ല. അതിനു രണ്ടു കാരണങ്ങൾ ഉണ്ട്. സ്വന്തം ശാരീരിക അധ്വാനത്തിന്റെ ഫലം അനുഭവിക്കുമ്പോൾ, അതിനുള്ള വിഭവശേഷി അവർക്കു ഉണ്ടാവില്ല. അതിനുമപ്പുറം, വയറു നിറച്ചു കഴിച്ചതിനു ശേഷം ശാരീരിക അധ്വാനത്തിൽ തുടരുവാനും സാധ്യമല്ല. "അല്പം അപ്പം വിശപ്പിനു; സ്വല്പ വെള്ളം ദാഹിക്കിൽ” -അത്ര മാത്രം കൊണ്ട് ജീവിതം സംതൃപ്തമായിത്തീരുന്നു.

എന്നാൽ, അതിനപ്പുറമായി, ശാരീരിക അധ്വാനമില്ലാത്ത ജീവിത വ്യവസ്ഥയിലേക്കു തലമുറകൾ കുടിയേറുമ്പോൾ, ഈ മുൻപറഞ്ഞ സംതൃപ്തി അന്യമായിത്തത്തീരുന്നു. വിശപ്പിന്റെയും സംതൃപ്തിയുടെയും അനുഭവത്തിൽനിന്നും നിത്യ നിറവിന്റെയും അസംതൃപ്തിയുടെയും അനുഭവത്തിൽ എത്തെപ്പെടുന്നു. പുട്ടു കഴിക്കണമെങ്കിൽ അരി പൊടിക്കണം . ചക്കപ്പുഴുക്ക് കഴിക്കണമെങ്കിൽ പ്ലാവിൽ കയറുന്നിടത്തു തുടങ്ങും, അധ്വാനം. ചോറുണ്ണണമെങ്കിൽ, നെല്ല് വിതയ്ക്കുന്നിടത്തുനിന്നും തുടങ്ങുന്നു, അധ്വാനം. അന്ന് കഴിച്ച കപ്പപ്പുഴുക്കും, ശീമച്ചക്കപ്പുഴുക്കും,  പുട്ടും, ഇടിയപ്പവും,  കാവത്തു  പുഴുക്കും,  മധുരചേമ്പും,  മധുരക്കിഴങ്ങും,  ശീമചേമ്പും എല്ലാം ഇന്ന് വിസ്‌മൃതിയിലായി.  അന്ന് ഇഡലി കഴിക്കണമെങ്കിൽ മാവ് ആട്ടുകല്ലിൽ അരച്ചെടുക്കണമായിരുന്നു. ആ അധ്വാനത്തിൽ നിന്നും ഉരുത്തിരിയുന്ന വിശപ്പാണ് ഭക്ഷണത്തിന്റെ നാന്ദ്യം . വിശപ്പിനൊത്തു ഭക്ഷണം ദൈവത്തോട് ചോദിച്ചപ്പോൾ, (സംഖ്യ. 11 :5 ) ദൈവം അതിനൊപ്പം ആരോഗ്യവും നൽകി. അത് അനുഗ്രഹമായി ദൈവത്തിനു സ്തുതി പാടുകയും, വരും തലമുറകൾക്കു അനുഗ്രഹങ്ങളുടെ "കടങ്കഥകൾ" പറഞ്ഞു കൊടുക്കുകയും ചെയ്യുന്നതിന് പകരം, മത്സരമുള്ള തലമുറ, ആ പഴയ അനുഗ്രഹങ്ങളെ തുച്ചീകരിക്കുകയും ദൈവത്തിന്റെ കോപം തലമുറകൾക്കായി വിളിച്ചു വരുത്തുകയും ചെയ്യുന്നു. നാക്കിന്റെ കൊത്തിക്കൊത്തവണ്ണം ഭക്ഷിക്കുക എന്നത് ഇന്ന് കാണുന്ന പൊതു രീതിയാണ്.  അങ്ങനെ ചെയ്യാത്തവർ പരിഹസിക്കപ്പെടും. "നീയൊക്കെ പുഴുങ്ങിതിന്നോണ്ടിരുന്നാൽ മതി" എന്നും , ഒക്കെയുള്ള നിരന്തര പരിഹാസം ആധുനിക നാഗരികരിൽ നിന്നും നിരന്തരമായി കേൾക്കാം. എന്നാൽ പുഴുക്കുകൾ കഴിച്ചു ജീവിച്ചിരുന്ന-അതിൽ നിന്നും ആരോഗ്യവും സംതൃപ്തിയും ദീർഘായുസ്സും കണ്ടെത്തിയിരുന്ന ഒരു പിന് തലമുറ നമുക്ക് മുൻപേ ദൈവത്തോട് ചേർന്നു ജീവിച്ചിരുന്നു എന്ന് മനസ്സിലാക്കുവാനും അംഗീകരിക്കുവാനും, പുതിയ തലമുറയോടു സാക്ഷ്യം പറയുവാനും നമ്മുടെ ഹൃദയ കാഠിന്യം നമ്മളെ അനുവദിക്കുന്നില്ല. അവയെല്ലാം 'വെറും' പുഴുക്കുകളാണ്. "വിലകൂടാതെ " കഴിച്ചവയാണ്. ഇന്നും അതിനൊന്നും ഒരു വിലയുമില്ല! (സംഖ്യ. 11 :5 ) . അവ ഒരു ഓർമ മാത്രമാണ്. അധ്വാനത്തിന്റെയും വിശപ്പിന്റെയും ബന്ധം ഒരു ഓര്മ മാത്രമാണ്. ഇവയുടെ ബന്ധം സദൃ. 16:26 വാക്യത്തിൽ എടുത്തു പറയുന്നു. എന്നാൽ അധ്വാനമില്ലാതെ ഭോഗിക്കുവാനുള്ള അവസരം ആധുനിക മനുഷ്യൻ സൃഷ്ടിച്ചെടുക്കുകയും അതിനായി, പ്രകൃതിയെ അതി ഭീകരമായി ചൂഷണം ചെയ്യുകയും ചെയ്തപ്പോൾ, അവൻ ഒരു കാര്യം അറിയാതെ പോയി: ദൈവ കോപം വിളിച്ചു വരുത്തുകയാണെന്നുള്ളത്. വിശപ്പില്ലാതെയായാൽ -അധ്വാനമില്ലാതെയായാൽ- തേങ്കട്ടകളും ചവിട്ടികളഞ്ഞെന്ന് വരും. അതിനു ശേഷം കൊതിക്കു വേണ്ടി ഭക്ഷണം അന്വേഷിച്ചു തുടങ്ങുകയായി. (സദൃ.27:7).  

 മറ്റുള്ളവരുടെ ശാരീരിക അധ്വാനത്തിന്റെ ഫലം അനുഭവിക്കുമ്പോൾ വയർ നിറയെ ഭക്ഷണം കഴിക്കുവാൻ ഉള്ള അവസരം എന്നും ലഭിക്കുന്നു. ചൂഷണം ചെയ്യുമ്പോൾ ഒന്നും കൃഷി ചെയ്തു ഫലത്തിനായി കാത്തിരിക്കേണ്ട. എന്തു വിഭവവും ധനം കൊടുത്തു നിമിഷ നേരം കൊണ്ടു ആമാശയത്തിലെത്തിക്കാം. ഒരു ഗ്രാമീണനു കോഴി കഴിക്കണമെങ്കിൽ, മുട്ട/കോഴികുഞ്ഞിനെ തേടണം. വിരിയിക്കണം, കൊഴിയാക്കി പൂർണ്ണവളർച്ചയിൽ  വർഷങ്ങൾ വളർത്തണം; അതു  നിമിഷനേരം കൊണ്ടു നടക്കുന്നതല്ല . പയർ തോരൻ കഴിക്കണമെങ്കിൽ, പയർ വിത്ത് നാട്ടുനനച്ചു, വളർത്തി, അതിനായി കാത്തിരിക്കണം. എന്നാൽ, ആധുനിക മനുഷ്യൻ, നഗരവാസിയായിരിക്കുമ്പോൾ, ഈ പ്രക്രിയകളൊന്നും ഇല്ലാതെ തന്നെ വിഭവങ്ങൾ തങ്ങളുടെ മേശപ്പുറത്തു വരികയും, നിമിഷങ്ങളുടെ വ്യത്യാസത്തിൽ വയർ നിറയുകയും ചെയ്യുന്നു. അവന്റെ വിയർപ്പിന്നെ ഫലം അല്ല അവൻ അനുഭവിക്കുന്നത്. വിശപ്പിന്റെ വിളി അവനു അന്യമാണ്. വിശപ്പു എന്താണെന്നു തന്നെ നമ്മുടെ തലമുറകൾ അറിയാതെയിരിക്കുന്നു. അതിന്റെ ഫലം സംതൃപ്തി ഇല്ല എന്നത് തന്നെ. നിറഞ്ഞ വയറിൽ അൽപം പോലും കുറവ് വരുന്നതിനു മുൻപുതന്നെ ഭക്ഷണം കഴിച്ചു വയർ നിറച്ചു വയ്ക്കും. ഭക്ഷണം കഴിക്കുന്നതും, ആവശ്യം എന്നതിലുപരി, സമയാസമയം നടക്കുന്ന ഒരു സ്ഥിര ആചാരമായി മാറുന്നു. മറ്റുള്ളവരുടെ നിർബന്ധത്തിനും പ്രചോദനത്തിനും, മാതാപിതാക്കളുടെ ഭീഷണിക്കും വഴങ്ങി വയർ എപ്പോഴും നിറച്ചു വയ്‌ക്കേണ്ടിവരുന്ന കുഞ്ഞുങ്ങളുടെ വീർപ്പുമുട്ടൽ ആർക്കു മനസ്സിലാക്കാനാവും? ഗ്രാമീണ കുഞ്ഞുങ്ങൾ വിശപ്പിനു ഭക്ഷണം കഴിച്ചു, ഇല്ലായ്മയിലും സംതൃപ്തി അനുഭവിക്കുമ്പോൾ, സകലത്തിന്റെയും നിറവിലും സമ്പന്ന കുഞ്ഞുങ്ങൾക്ക് അസംതൃപ്ത ജീവിതം തുടരേണ്ടി വരുന്നു.

ഇനിയും സംതൃപ്തി കണ്ടെത്തുവാനുള്ള നെട്ടോട്ടമാണ്! ഭക്ഷണത്തിൽ എന്തെല്ലാം ചേർത്താൽ സംതൃപ്തി ലഭിക്കും? അന്വേഷണങ്ങൾ തുടങ്ങുകയാണ്. വയറിനും ശരീരത്തിനും ഭക്ഷണം അവ്വശ്യമില്ലാത്ത അവസ്ഥ. പിന്നെ കഴിക്കുന്നത്, നാവിന്റെ ആർത്തിക്കുവേണ്ടി മാത്രം. പക്ഷെ, "മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു." ഉദരത്തിന്റെ ഫലത്തിൽ തൃപ്തി വരുന്നതിനു പകരം, നാവിന്റെ ഫലത്തിൽ തൃപ്തി കണ്ടെത്തുവാനുള്ള അവിശ്രാമ പ്രയത്‌നം തുടരുകയാണ്. നാവിന്റെ ഫലത്താൽ ഉദരം നിറയുകയും ചെയ്യുന്നു. അധ്വാനഫലത്താൽ വിശപ്പു മാറുന്നതിനുപകരം, നാവിന്റെ ഫലത്താൽ ഉദരം നിറയുമ്പോൾ അന്യമാവുന്നതു സംതൃപ്തിയും ആരോഗ്യവുമാണ്. "ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ, മരണ വഴികൾ അത്രേ." (സദൃ.16:25).

വയർ നിറയുമ്പോൾ ദഹനം ശരിയായ രീതിയിൽ നടക്കുന്നില്ല. വിശപ്പു മാറുവാൻ തക്കവണ്ണം മാത്രം ഭക്ഷണം കഴിക്കുമ്പോൾ, ബാക്കി സ്ഥലം ദഹനരസങ്ങൾക്കും, അല്പം വായുവിനും ആയി നീക്കി വയ്ക്കപ്പെടുന്നു. ഭക്ഷണത്തെ ദഹനപ്രക്രിയയ്ക്കു  വിധേയമാക്കുവാൻ, ഇത് രണ്ടും അത്യന്താപേക്ഷിതമാണ്. ഒരു കുപ്പിയിൽ നിറയെ മണലും മണ്ണും എടുത്തിട്ട്, എത്ര കുലുക്കിയാലും അതു അനങ്ങുകയില്ല. എന്നാൽ, ഒരു കാൽ ഭാഗം വായുവിന് സ്ഥലം ഇട്ടിട്ടു അതേ പ്രവർത്തി ആവർത്തിച്ചാൽ കാണാം, എത്ര പെട്ടെന്ന് അത് കൂടിക്കലരുന്നു എന്ന്. നമ്മുടെ വയറിന്റെ ദഹനപ്രക്രിയയിലും അതേപോലെ വായുവിനും ദഹനരസങ്ങൾക്കും ഉള്ള  സ്ഥലത്തിന് വലിയ പ്രാധാന്യമുണ്ട്. എന്നിരുന്നാലും വിഭവസമൃദ്ധിയിൽ, നമ്മൾ ഉദരം നിറയും വരെ ഭക്ഷണം കഴിക്കുന്നു. കുഞ്ഞുങ്ങളെ അതിനു നിർബന്ധിക്കുകയും ചെയ്യുന്നു. താൻ ചെയ്യുന്ന തെറ്റിന് ന്യായീകരണം കണ്ടെത്തണമെങ്കിൽ, മറ്റുള്ളവരെയും അതെ തെറ്റിലേക്ക്‌ നിർബന്ധിച്ചാൽ മാത്രമേ സാധ്യമാകുകയുള്ളൂ. അതിന്റെ ആദ്യത്തെ ഇരകൾ സ്വന്തം കുഞ്ഞുങ്ങൾ തന്നെയാണ് താനും. അതിനായി എന്ത് നാടകങ്ങൾ കളിക്കുവാനും, എന്ത് ഭീഷണികൾ മുഴക്കുവാനും നമ്മൾ തയ്യാറാണ്. അതിൽനിന്നും നമ്മൾ എന്തോ ഒരു പ്രത്യേക ആത്മ സുഖം പ്രാപിക്കുന്നതുപോലെ. എപ്പോഴും നിറഞ്ഞിരിക്കുന്ന വയറിനു സ്വസ്ഥതയും വിശ്രമവും അന്യമാണ്.

വിശപ്പില്ലാതെ ഭക്ഷണം അങ്ങനെ കഴിക്കേണ്ടിവരുമ്പോൾ, ദഹനപ്രക്രിയ ആകെ ബുദ്ധിമുട്ടിലാകും. അതിൽനിന്നും രക്ഷപെടുവാനായി, ആന്തരികാവയവങ്ങൾക്കു ആവശ്യത്തിലേറെ അതികഠിനമായി പണിപ്പെടേണ്ടി വരും. ആധുനിക മനുഷ്യന്റെ ആന്തരിക അവയവങ്ങൾ നന്നേ യൗവ്വനത്തിൽ തന്നെ മൃതമാവുന്നതിന്റെ ഒരു പ്രധാന കാരണം ഇത് തന്നെയാണ്. നിശ്ചിത സമയത്തിനുള്ളിൽ ദഹനം പൂർത്തിയാവികയില്ല. എന്നിരുന്നാലും ഒരു ആചാരമെന്നതു പോലെ അടുത്ത നേരവും ആഹാരം വയറിലേക്ക് കുത്തി നിറയ്ക്കുന്നു. കൃത്യസമയത്തുതന്നെ അത് ചെയ്തിരിക്കും. വിശപ്പുമായി അതിനു യാതൊരു ബന്ധവുമില്ല. സമയമായി ഭക്ഷണം കഴിക്കുന്നത് ഒരു ആചാരമാണ്-അനുഷ്ഠാനമാണ്- അത് നിവർത്തിച്ചേ തീരൂ . പക്ഷെ വിശപ്പില്ലാതെ എങ്ങനെ ആഹാരം ഉള്ളിലേക്ക് പോകും? അതിനായി നാവിന്റെ അധികാരത്തെ ആശ്രയിക്കുന്നു. കൂടുതൽ രുചിക്കായി തേടിക്കൊണ്ടേയിരിക്കുന്നു. നാവിന്റെ അധികാരത്തെ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിച്ചേ മതിയാവുകയുള്ളൂ.

ശാരീരിക അധ്വാനത്തിനു ശേഷം വിശപ്പോടുകൂടി ഭക്ഷണ മേശയിൽ അടുത്ത് വരുമ്പോൾ രുചിക്ക് യാതൊരു പ്രാധാന്യവുമില്ല. പുഴുങ്ങിവച്ചവ അങ്ങനെ തന്നെ കഴിക്കുവാൻ സാധിക്കും. അത് തന്നെ വലിയ സംതൃപ്തി നൽകുകയും ചെയ്യും.

അതായിരുന്നു നമ്മുടെ മുൻതലമുറകളുടെ ആഹാരക്രമം. അതിൽ അരി വേവിച്ച ചോറും, കഞ്ഞിയും, പുഴുങ്ങിയ ഇഡലിയും, കപ്പയും, കാച്ചിലും, പുട്ടും, അപ്പവും, അവിയലും, കടലയും, നിലക്കടലയും, മുതിരയും, റാഗിയും, കാച്ചിലും, ഇടിയപ്പവും, ചക്കപ്പുഴുക്കും,  വട്ടയപ്പവും, ചേമ്പും, ചേനയും, ചോളവും, എല്ലാം ഉൾപ്പെട്ടിരുന്നു. അതിനോടു ചേർന്നു ഒരു തേങ്ങാ ചമ്മന്തിയും കൂടി ആയാൽ  അതൊരു ആഘോഷത്തിന്റെ ആത്മ സംതൃപ്തി തന്നെ നൽകും- ആരോഗ്യം നൽകും-ജീവൻ നൽകും.

എന്നാൽ വിശപ്പില്ലാതെ, നാവിന്റെ അധികാരത്തിൽഭക്ഷണ മേശയെ സമീപിക്കുന്നവർക്കു, ഇവയൊക്കെ ഒരു അവജ്ഞാകാരണമാണ്. "നീയൊക്കെ വെറുതെ പുഴുങ്ങി തിന്നാൽ മതി" എന്ന് മറ്റുള്ളവരെ കളിയാകുമ്പോൾ, സ്വന്തം അഹങ്കാരമാണ് സ്വന്തം മുന്തലമുറയെ അവഹേളിക്കുവാൻ കൈമുതലായുള്ളതു. റാഗിക്കു , ഒരു നല്ല പേരുമിട്ടു കൊടുത്തു: "പഞ്ഞപ്പുല്ല്!"  പഞ്ഞകാലത്തു ഉപയോഗിക്കുവാനുള്ളത്......  കാരണം പുഴുങ്ങിയതൊന്നും അവരുടെ നാവിന്റെ അധികാരത്തിൽ വരുന്നില്ല. നാവിന്റെ അധികാരത്തിൽ ജീവനും മരണവും ഇരിക്കുന്നു എന്നുള്ള ദൈവ വചനവും എവിടെയോ മറന്നു പോകുന്നു. ഇനിയും കഴിക്കുന്നതൊക്കെയും നാവിന്റെ അധികാരത്തെ തൃപ്തിപ്പെടുത്താനാവണം. സൺഡേസ്കൂൾ ക്യാമ്പിൽ കുട്ടികൾ പാടുന്ന പാട്ടിനു ശബ്ദം കുറഞ്ഞു  പോയാൽ ഉയരുന്ന ഒരു കളിയാക്കൽ ചോദ്യമുണ്ട് : " എന്താ ഇന്ന് വെറും കഞ്ഞി കുടിച്ചിട്ടാണോ വന്നത്?" കഞ്ഞി കുടിച്ചു ആരോഗ്യത്തോടെ ജീവിച്ച മുന്തലമുറകളെയും അവർ അനുഭവിച്ച ദൈവ കൃപയെയും അവജ്ഞയോടെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന ഒരു നീചമായ നയമാണിത്. ഈ തെറ്റായ കടങ്കഥകളെ വരുവാനിരിക്കുന്ന തലമുറയ്ക്ക് പറഞ്ഞു കൊടുക്കുവാനല്ല വിശുദ്ധ വേദപുസ്തകം നമ്മെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം. അതിനോട് ചേർന്ന്, ശരീരത്തെ നശിപ്പിക്കുന്ന മൈദയുടെയും പഞ്ചസാരയുടെയും മറ്റു വിഷങ്ങളുടെയും ഭക്ഷണം പുതു തലമുറക്ക് സന്തോഷത്തോടെയും അഭിമാനത്തോടെയും പരിചയപ്പെടുത്തുവാൻ നമുക്ക് കൂടുതൽ ഉത്സാഹമേയുളൂ.  എന്നാൽ വിശപ്പുള്ളവന് കൊതിക്കുവേണ്ടി ഭക്ഷണം അന്വേഷിക്കേണ്ടി വരുന്നില്ല-പുഴുങ്ങിയതും പഴങ്ങളും പച്ചക്കറികളും കായ്കളും കനികളും എല്ലാം രുചികരവും ആരോഗ്യകരവുമാണ്. സംതൃപ്തി നൽകുന്നവയാണ്.

ഇന്ന് എണ്ണയിലിട്ട് പൊരിച്ചതും, ബേക്ക് ചെയ്തതും, മനുഷ്യനിർമിത നിറങ്ങളും, രാസക്കൂട്ടുകളും, ഭക്ഷണം കേടുകൂടാതിരിക്കുവാനുള്ള രാസപദാർത്ഥങ്ങൾ ചേർത്തതുമായ ഭക്ഷണങ്ങൾ മാത്രമേ കൊത്തിക്കൊത്തവണ്ണം കഴിക്കുവാൻ സാധിക്കുകയുള്ളൂ. കഞ്ഞി കുടിക്കുന്നവർ അപരിഷ്‌കൃതനും, മൈദ  എന്ന പശ വറുത്തു തിന്നുന്നവൻ പരിഷ്കാരിയും ആയി മാറുന്നു, നമ്മുടെ ആധുനികതയുടെ ജീവിത വീക്ഷണത്തിൽ.  ഇന്ന് ആധുനിക ഭക്ഷണം ശാസ്ത്രീയമായി കഴിക്കുമ്പോൾ കൂടെ കിട്ടുന്ന അനാരോഗ്യം മറച്ചു വയ്ക്കപ്പെടുന്നു. എന്നിട്ടു, രോഗശാന്തിക്കായി ദൈവത്തിന്റെ മുമ്പിൽ ധർണയിരിക്കും,  പ്രാർത്ഥന എന്ന പേരിൽ!

  മാതാപിതാക്കളോട് കുഞ്ഞുങ്ങൾ പുഴുക്കുകളെക്കുറിച്ചു ചോദിച്ചാൽ, ഒരു അവജ്ഞയോടെ "പണ്ട് കാലത്തു ഒന്നും ഇല്ലാതിരുന്ന കാലത്തു ആൾക്കാരൊക്കെ കഴിച്ചിരുന്ന ഒരു സാധനം"  എന്ന് പരിചയപ്പെടുത്തി കൊടുക്കും. അതിൽ അടങ്ങിയിരിക്കുന്ന പരിഹാസവും, അവജ്ഞയും, അനാദരവും,  താൻ ആധിനികനും, ശാസ്ത്രീയ ജ്ഞാനമുള്ളവനും, ധനവാനും ആണെന്നുള്ള അഹങ്കാരത്തിൽ നിന്നും ഉയരുന്നതാണ്. എന്നാൽ എന്തേ  'ഒന്നും ഇല്ലാതിരുന്ന' കാലത്തെ ആരോഗ്യവും ആയുസ്സും ഇന്നില്ല എന്ന ചോദ്യം ഒരിക്കലും ഉത്തരം കണ്ടെത്തുകയില്ല. ചോദ്യകർത്താവിനെ എങ്ങനെ നശിപ്പിക്കാം എന്നതായിരിക്കും അടുത്ത ചിന്ത. ക്രിസ്തുവും ഇതുതന്നെ അഭിമുഖീകരിച്ചിട്ടുണ്ട്.  അതുകൊണ്ടു, ദൈവവചനം ഇപ്രകാരം വിശ്വാസിയെ ഉപദേശിക്കുന്നു:  "നീ വീഞ്ഞ് കുടിക്കുന്നവരുടെ കൂട്ടത്തിലും, മാംസ ഭോജന പ്രിയരുടെ ഇടയിലും ഇരിക്കരുത്; കുടിയനും അതി ഭക്ഷകനും ദരിദ്രരായിത്തീരും." [സദൃ. 23:20].

 ഒന്നും ഇല്ലാതിരുന്ന കാലത്തു നമ്മുടെ മുൻ തലമുറകൾക്കു ആരോഗ്യത്തോടെ ജീവിക്കുവാൻ ദൈവം നൽകിയ അനുഗ്രഹങ്ങൾ ആയിരുന്നു അവ എന്ന് പറയുവാനുള്ള വിശ്വാസ സ്ഥിരതയും, താഴ്മയും വിനയവും എന്നു  നമ്മൾ പ്രാപിക്കുകമോ, അന്ന് മാത്രമേ, നമ്മുടെ തലമുറകൾ അനുഗ്രഹിക്കപ്പെടുകയുള്ളൂ.

അതിനോടൊപ്പം "എന്റെ പിതാക്കന്മാരുടെ ദൈവം" എന്ന് ഒരു അനുഷ്ഠാനം പോലെ പറഞ്ഞു കൊടുക്കുകയും ചെയ്യും. നമ്മൾ "പുരാതന കടങ്കഥകളെ" വളച്ചൊടിക്കുകയും , "നാം നമ്മുടെ മക്കളോടു അവയെ മറച്ചു വക്കുകയും ചെയ്യുന്നു."  വരുവാനുള്ള തലമുറയോട് യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അത്ഭുത പ്രവർത്തികളും വിവരിച്ചു പറയുന്നില്ല. (78:34) ശാഠ്യവും മത്സരവുമുള്ള തലമുറയായി നമ്മൾ തീരുന്നുവോ? പിന്നെയെങ്ങനെ വരുവാനുള്ള തലമുറ അവയെ ഗ്രഹിച്ചു, തങ്ങളുടെ ആശ്രയം ദൈവത്തിൽ വക്കുകയും, ദൈവത്തിന്റെ പ്രവർത്തികളെ മറന്നു കളയാതിരിക്കുകയും ചെയ്യും? (78:57)          

ഒരു നേരത്തെ അന്നത്തിനു വകയില്ലാത്തവന് വിശപ്പ് മാറുവാൻ ഒരു നേരത്തെ ആഹാരം ലഭിക്കുന്നതു ഒരു ആഘോഷമാണ്. മൂന്നു നേരത്തെ വിശപ്പ് മാറുവാൻ വകയില്ലാത്തവന്നു ഒരു  ദിവസം മുഴുവൻ വിശപ്പില്ലാതെ ജീവിക്കുവാൻ കഴിയുന്നത് ഒരു സംതൃപ്തിയും ആഘോഷവുമാണ്. എന്നാൽ ജീവിതത്തിൽ വിശപ്പ് എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത വ്യക്തിക്ക് ഒരു ആഘോഷത്തിനായി എന്ത് ചെയ്യണം? എന്തു  ചെയ്‌താൽ ഒരു സംതൃപ്തി ലഭിക്കും? അല്പം വ്യത്യസ്തമായി ഒരു നേരം മാംസം കൂടെ കഴിച്ചാൽ അല്പം സംതൃപ്തി ലഭിക്കുമായിരിക്കും! അപ്പോൾ, മൂന്നു നേരം മാംസം കഴിക്കുന്നവർക്ക് സംതൃപ്തി ലഭിക്കുവാനും ആഘോഷിക്കുവാനും ഇനി എന്തു  ചെയ്യണം? അല്പം കൂടെ വറുത്തതും പൊരിച്ചതും ചേർക്കണം. അപ്പോൾ, എല്ലാ നേരവും അതുതന്നെ കഴിക്കുന്നവർക്കോ? ആഘോഷങ്ങളുടെ കാതൽ അവിടെയാണ് മാറി-മാറിപ്പോകുന്നത്.  ഈ മാറ്റം അനന്തമായി തുടരുന്നിടത്തു ആഘോഷം മദ്യത്തിലും, ലഹരിയിലും, മയക്കു മരുന്നിലും എല്ലാം എത്തി നിൽക്കുന്നു. നുയമ്പുകൾക്കും ഉപവാസങ്ങൾക്കും ഉള്ള അർത്ഥതലം ഈ അനുഭവത്തിന്റെയും ആഘോഷത്തിന്റെയും ഇടയിലുള്ളതാണ്. സാമ്പത്തിക ശാസ്ത്രവും ആരോഗ്യ ശാസ്ത്രവും പരിസ്ഥിതി ശാസ്ത്രവും വിശ്വാസവും ഒത്തുചേരുന്ന നുയമ്പുകൾ ഇന്നു നമുക്കു വെറും ഒരു നേരമ്പോക്കും, കലണ്ടറിലെ അക്കങ്ങളും മാത്രമായി ഒതുങ്ങി. കഠിനമായ നുയമ്പിന്റെ നിയമങ്ങൾ പാലിക്കുന്നവർക്കു മൂന്നു നേരം സാധാരണ ഭക്ഷണം കഴിക്കുന്നത് തന്നെ ആഘോഷമാണ്. എന്നാൽ നുയമ്പിന്റെ അനുഭവമില്ലാതെ ആഘോഷത്തിലേക്ക് കടന്നുചെല്ലുമ്പോൾ, അവ അത്യന്തം അപകടകാരികൾ ആകുന്നു.  നിഷ്ഠയോടെയുള്ള 25 നോമ്പിന് ശേഷം ഉള്ള ക്രിസ്തുമസ് ആഘോഷവും, 50നോമ്പിന് ശേഷമുള്ള ഉയിർപ്പു ആഘോഷവും ഈ തലത്തിൽ  വലിയ പ്രാധാന്യമുള്ളതാണ്. ഇന്ന് 25 നോമ്പിന്റെയും, വലിയ നോമ്പിന്റെയും കർക്കിടകത്തിന്റെയും അനുഭവങ്ങളില്ലാതെ ക്രിസ്തുമസ്സും, ഉയിർപ്പും, ഓണവും എല്ലാം ആഘോഷിക്കുമ്പോൾ, തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിക്കേണ്ടി വരുന്നു. എന്നാൽ ഈ നുയമ്പുകളുടെ അനുഭവത്തിൽ നിന്നും ഈ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ, വിശപ്പിനു ഭക്ഷണം ദൈവത്തോട് യാചിക്കുകയാണ് .

അങ്ങനെ പുഴുക്കുകൾ വറുക്കലുകൾക്കും, പൊരിക്കലുകൾക്കും വഴിമാറി. പച്ചക്കറികൾ മാംസത്തിനു വഴിമാറി. ശർക്കര പഞ്ചസാരയ്ക്ക് വഴിമാറി. എരിവ്- പുളി -ഉപ്പു-എല്ലാം കൂടി വന്നു. ക്ഷാരഗുണമുള്ള (Alkaline) ഭക്ഷണങ്ങൾ, അമ്ലഗുണമുള്ള (Acidic) ഭക്ഷണങ്ങൾക്ക് വഴിമാറി.  വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകല വൃക്ഷങ്ങളും (ഉല്പ.1:29). മൃഗ ജന്യ ഭക്ഷണത്തിനു വഴിമാറി. പച്ചസസ്യം (അവയുടെ കോശങ്ങൾ-Live Cells) ആഹാരമായിരിക്കേണ്ടിടത്തു (ഉല്പ.1:30) ലവണങ്ങളും രാസികങ്ങളും കടന്നു കൂടി. നമ്മൾ ആഗ്രഹിച്ചതുപോലെ നമുക്കു ലഭിക്കുന്നു. എങ്കിലും നമ്മുടെ കൊതിക്കു മതി വരുന്നില്ല.(സങ്കീ.78:29). അധ്വാനമില്ലാത്ത ജീവിതം നിത്യമായി സംതൃപ്ത രഹിതം ആയി മാറും എന്നുള്ളതിന്റെ ഒരു പാഠമാണിത്. ഉറക്കം നഷ്ടപ്പെടുന്നു, വിശപ്പ് ഇല്ലാതെയാവുന്നു. എന്നിട്ടു ഇവയ്ക്കു വേണ്ടി രാസപദാർത്ഥങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ജീവനുള്ള ദേഹിയായ മനുഷ്യൻ, ജൈവ പദാർത്ഥങ്ങളെ ആശ്രയിച്ചു, ദൈവികമായ ജീവനോട് ചേർന്നു നിൽക്കുന്നതിനു പകരം, പച്ച സസ്യങ്ങളെ (ഹരിതകം)  വിട്ടു, രാസ ഭക്ഷണങ്ങളിൽ കൊതിക്കു വേണ്ടി അഭയം തേടുന്നു. അവിടെ ദൈവത്തിന്റെ അംശിയായ ജീവൻ ഇല്ല. ബാക്കിയുള്ളത് മരണം മാത്രം.

കല്ലല്ല അപ്പം. ദൈവത്തിന്റെ ജീവനാണ് അപ്പം. അതാണ് സകല ജൈവ വ്യവസ്ഥിതിയുടെയും നിലനിൽപിന് ആധാരം. അതിനെയാണ് സ്വാംശീകരിക്കേണ്ടത്. ജീവനുള്ള കോശങ്ങളാണ് നമ്മുടെ ഭക്ഷണം. അല്ലാതെ ജീവനാംശം ഇല്ലാത്ത കല്ലും, രാസവസ്തുക്കളും, മരിച്ച കോശങ്ങളും ചേർന്നതല്ല മനുഷ്യ ഭക്ഷണം. അതിൽ ദൈവത്തിന്റെ അംശം ഇല്ല തന്നെ. എന്നാൽ പച്ചയ്ക്കു തിന്നുന്ന എല്ലാ ഹരിത സസ്യ കോശങ്ങളിലും, വിത്തുള്ള സസ്യങ്ങളും അവയുടെ ഫലങ്ങളും ജീവൻ നിറഞ്ഞതാണ്. ആദിയിൽ അങ്ങനെ ആയിരുന്നു ഭക്ഷണം. ഇന്ന് കാണുന്ന സകല രോഗങ്ങളെയും സൗഖ്യമാക്കുവാൻ അവയ്ക്കു കഴിയും. കാരണം അത് ദൈവത്തിന്റെ ജീവന്റെ അംശം തന്നെയാണ്. ദൈവം തന്റെ ജീവനെ വിഭജിച്ചു നൽകിയതാണ്, ലോകത്തിലെ ജീവനും ജൈവ വ്യവസ്ഥിതിയും. അതിന്റെ ഉത്തുംഗ ശൃംഗത്തിൽ നിൽക്കുന്നത് മനുഷ്യൻ ആണ്. നമ്മുടെ ജീവനും ദൈവത്തിന്റെ ജീവൻ മുറിച്ചു നൽകിയതു തന്നെയാണ്. ഉറുമ്പിന്റെ ജീവനും അമീബയുടെ ജീവനും വൈറസിന്റെ ജീവനും , പരുന്തിന്റെ  ജീവനും, കോഴിയുടെ ജീവനും, എലിയുടെ ജീവനും, പുലിയുടെ ജീവനും, അങ്ങനെ എല്ലാം എല്ലാം. ...........

ആ ജീവന്റെ അംശികളായിരിപ്പാൻ ജീവനെ ഭക്ഷിക്കണം; മരണത്തെ അല്ല. മരിച്ച കോശങ്ങളും രാസ വസ്തുക്കളും -കല്ലും മണ്ണും, എല്ലാം ചേർന്ന് ഭക്ഷണ സാദൃശ്യത്തിലുള്ളവ (food  like substances ) ഉണ്ടാക്കുന്നു. എന്നാൽ അതൊന്നും തന്നെ നമ്മുടെ ഭക്ഷണം അല്ല. "ആദിയിൽ അങ്ങനെ അല്ലായിരുന്നു."

തന്റെ ശരീരത്തെ വിഭജിച്ചു സകല ജീവികൾക്കും ജീവൻ നൽകിയവനായ ദൈവം ആ ജീവനെത്തന്നെ ഭക്ഷിച്ചു ജീവന്റെ അംശികളായിരിപ്പാൻ നമ്മെ പഠിപ്പിക്കുന്നു. എന്നാൽ നമ്മൾ, നമ്മുടെ ഹൃദയ കാഠിന്യത്തിൽ, ആ ജീവന്റെ അംശത്തെ ത്യജിച്ചു, മൃതമായവ ഭക്ഷിച്ചു, മരണത്തെ ക്ഷണിച്ചു വരുത്തുന്നു. എന്നിട്ടു ഒരു അനുഷ്‌ഠാനമായി, ഇതെന്റെ ശരീരം, രക്തം എന്ന് പറഞ്ഞു തിരുമേശയിൽ പങ്കെടുക്കുകയും ചെയ്യുന്നു. പ്രകൃതിയിൽ മൃഗങ്ങളും പക്ഷികളും എല്ലാം (കാക്ക, കഴുകൻ, ഉറുമ്പുചിതൽ , കഴുകൻ , പുഴുക്കൾ  ഈച്ച തുടങ്ങിയ scavengers ഒഴിച്ച്), ജീവനുള്ള കോശങ്ങളെ ഭക്ഷണമാക്കുമ്പോൾ, മനുഷ്യൻ മൃതമായതിൽ രുചിയും കൊതിയും കാണുന്നു. അതിൽ, കൂടുതൽ രാസ പദാർത്ഥങ്ങൾ ചേർത്തു കൊതിക്കു മതി വരുത്തുവാൻ ശ്രമിക്കുന്നു. "അതുകൊണ്ടു അവൻ അവരുടെ നാളുകളെ ശ്വാസം പോലെയും, അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി." (സങ്കീ.78:33).  "എന്തുകൊണ്ടെന്നാൽ ആദിയിൽ അങ്ങനെ അല്ലായിരുന്നു."

 

ജീവിത ദൈർഘ്യം ക്രിസ്തീയ വീക്ഷണത്തിൽ

..............അഡ്വ. .സി .ഫിലിപ്പ് 

അദ്ധ്യായം-10

 

ഇനിയും ഇതിൽനിന്നും ഒരു വിടുതൽ ഉണ്ടോ? നേരത്തെ പറഞ്ഞതു പോലെ, ക്രിസ്തുവഴിയിൽ രക്ഷയുടെ കൂട്ടവകാശികളായി തീർന്നാൽ, എന്ത് പ്രതിഫലം ലഭിക്കും? സ്വയവിമർശനം (self realisation ), കുമ്പസാരം (repentance),  രൂപാന്തരം (reformation) പുതുക്കം  (rejuvenation), ഏകീകരണം(religion), പുരനർക്രമീകരണം(restructuring), രക്ഷ (Salvation) എന്നിവയുടെ പ്രത്യക്ഷ ഫലം എന്താണ്? 91-)o  സങ്കീർത്തനം അതിന്റെ ചൂണ്ടുപലകയാണ്. 90-)o  സങ്കീർത്തനത്തിന്റെ തുടർച്ച തന്നെയാണ് 91-)o  സങ്കീർത്തനം. ഇവിടെ ദൈവത്തിൽ പൂർണമായും ആശ്രയം വയ്ക്കുന്ന വിശ്വാസിയുടെ അനുഭവമാണ് വിവരിക്കുന്നത്. 90-)o  സങ്കീർത്തനത്തിൽ തന്റെ ഹൃദയ കാഠിന്യത്തിൽ ദൈവത്തിൽ നിന്നും മറുതലിക്കുന്ന സമൂഹത്തിന്റെയും, വ്യക്തിയുടെയും, അനുഭവം പ്രസിദ്ധമാക്കുന്നുവെങ്കിൽ, 91-)o  സങ്കീർത്തനം, മനസ്സാന്തര അനുഭവത്തിലുള്ള വിശ്വാസിയുടെ അനുഭവം വിളംബരം ചെയ്യുന്നു. 1-)o  വാക്യം തന്നെ നോക്കുക: "അത്യുന്നതന്റെ മറവിൽ വസിക്കുകയും, സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കുകയും ചെയ്യുന്നവൻ യഹോവയെക്കുറിച്ചു : അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു. 

പിന്നീടുള്ള വാക്യങ്ങൾ വളരെ വ്യക്തമായിത്തന്നെ, സ്വയം തിരുത്തിയ വിശ്വാസിയുടെ ജീവിതാനുഭവത്തെ വർണിക്കുന്ന. അവന്റെ സങ്കേതവും കോട്ടയും യഹോവയാണ്, ലവണങ്ങളും, രാസപദാര്ഥങ്ങളും അല്ല. "നിന്റെ വശത്തു ആയിരം പേരും നിന്റെ വലതു വശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തു വരികയില്ല." [7 -)o ) വാക്യം].

 "യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതന്റെ നിന്റെ വാസസ്ഥലമാക്കിയിരിക്കുന്നു; ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല." [9 -)o വാക്യം].  90 -)o  സങ്കീർത്തനം 9 -)o  വാക്യം നോക്കുക: "ഞങ്ങളുടെ നാളുകളൊക്കെയും നിന്റെ ക്രോധത്തിൽ കഴിഞ്ഞു പോയി; ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങൾ ഒരു നെടുവീർപ്പ് പോലെ കഴിക്കുന്നു." സമാന്തരങ്ങളാണ് ഇവ. എന്നാൽ രണ്ടു അനുഭവങ്ങളിൽ നിന്നും ഉരുത്തിരിയുന്ന വ്യത്യസ്തങ്ങളായ ഫലങ്ങൾ. ഇവയിൽ ഏതു ഫലം തിരഞ്ഞെടുക്കുവാനും നമുക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ട്. ന്യായീകരണനത്തിന്റെ ഫലവും, മാനസാന്തരത്തിന്റെ ഫലവും വ്യത്യസ്തങ്ങളാണ്. "നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിനെ അവൻ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും. [11-)o  വാക്യം]. ഈ മാനസാന്തരത്തിന്റെ ഫലത്തെ , ദൈവത്തെ പരീക്ഷിക്കുവാനായി ഉപയോഗിക്കുവാൻ, സാത്താൻ ക്രിസ്തുവിനെ പ്രലോഭിപ്പിക്കുന്നു. എന്നാൽ ക്രിസ്തു ആ പ്രലോഭനങ്ങളെ അതിജീവിക്കുന്നു. നമ്മൾ പലപ്പോഴും ഈ പ്രലോഭനത്തിൽ ദൈവത്തെ പരീക്ഷിക്കുവാൻ മുതിരുന്നു. മാനസാന്തരത്തിന്റെ അനുഭവമില്ലാതെ ദൈവത്തിനു മുൻപിൽ, വന്നു രക്ഷക്കായി പ്രാർത്ഥിക്കുന്നു. ജീവിതശൈലിയിൽ ഒരല്പം പോലും മാറ്റം വരുത്താതെ, ജീവിത ശൈലീരോഗങ്ങളിൽ നിന്നും വിടുതൽ തരേണമേ എന്നുള്ള പ്രാർത്ഥന, ഈ സാത്താന്യ പരീക്ഷയിൽ നമ്മൾ അകപ്പെട്ടു എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ്. ജീവിത ശൈലീരോഗങ്ങൾ പാരമ്പര്യമാണെന്നു ആധുനിക കച്ചവടസ്ഥാപനങ്ങൾ പഠിപ്പിക്കുമ്പോൾ, നമ്മൾ അതിൽ ആശ്രയവും ന്യായീകരണവും കണ്ടെത്തുന്നു. എന്നാൽ അതിൽ നിന്നും മനസ്സാന്തരവും, രക്ഷയും, ഉണ്ടെന്നുള്ള രക്ഷയുടെ ക്രിസ്തു സന്ദേശം എവിടെയോ നമ്മൾ കാറ്റിൽ പറത്തിക്കളയുന്നു . ജീവിത ശൈലിതന്നെ പാരമ്പര്യമായി കൈമാറ്റാപ്പെടുന്ന ഈ ആധുനിക നാഗരിക സംസ്കൃതിയിൽ, ജീവിത ശൈലീരോഗങ്ങൾ എങ്ങനെ പരമ്പര്യമല്ലാതായിത്തീരും? എന്നാൽ ഈ ജീവിത ശൈലി നമ്മുടെ തന്നെ സൃഷ്ടിയാണെന്നും, ഇതിൽ നിന്നും മനസ്സാന്തരവും, പുതുക്കവുംരക്ഷയും, ക്രിസ്തു വാഗ്ദാനം ചെയ്യുന്നു എന്നും നമ്മൾ സൗകര്യപൂർവം മറക്കുന്നു. അതിനു ശേഷം ദൈവത്തെ പരീക്ഷിക്കുവാനായി ഇറങ്ങി പുറപ്പെടുന്നു. "ദൈവമേ..രോഗം മാറ്റിത്തരേണമേ...!!!!" 

"നിനക്ക് സൗഖ്യമാകുവാൻ മനസ്സുണ്ടോ?" ["Do you want to get well?" (5:6)] എന്നു ക്രിസ്തു ആദ്യം ചോദിച്ചതിനു ഉത്തരം നൽകാതെയാണ് ദൈവത്തെ ഇത്തരത്തിൽ പരീക്ഷിക്കുവാൻ നാം മുതിരുന്നത്.  ഇവിടെയാണ്, ക്രിസ്തു മാർഗ്ഗം നമ്മോടു, "കിടക്ക എടുത്തു നടക്ക" എന്ന് പറയുന്നത്. നിനക്ക് സൗഖ്യമാകുവാൻ മനസ്സുണ്ടോ? ഉണ്ടെങ്കിൽ, ഈ അവസ്ഥയിൽ ഇവിടെ തുടർന്നാൽ അത് സാധ്യമാവുകയില്ല. അതിനാൽ കിടക്ക എടുത്തു നടന്നാലേ പറ്റുകയുള്ളൂ. ഇനിയും ന്യായീകരണങ്ങൾക്കു സ്ഥാനമില്ല. ജീവിതത്തിന്റെ പുനർക്രമീകരണങ്ങൾക്കു മാത്രമേ സ്ഥാനമുള്ളൂ. അപ്പനോട് ചോദിച്ചാൽ 'അമ്മ കാരണമാണ് മാറാത്തതെന്നു പറയും. അമ്മയോട് ചോദിച്ചാൽ, "അങ്ങേർക്കു ഇങ്ങനെയേ ഇറങ്ങുകയുള്ളൂ" എന്ന ഉത്തരമായിരിക്കും. ഇനിയും രണ്ടു പേരെയും ചേർത്തു നിർത്തി ചോദിച്ചാൽ, ന്യായീകരണം കുഞ്ഞുങ്ങളെ കുറ്റം പറഞ്ഞായിരിക്കും. "പിള്ളേർക്ക് ഇതൊന്നും ഇല്ലാതെ ഒന്നും കഴിക്കാതില്ല." ഇനിയും കുട്ടികളോടു ചോദിച്ചാലോ? "അപ്പനും അമ്മയും ഇങ്ങനെയാണ് പഠിപ്പിച്ചത്" എന്ന ഉത്തരമായിരിക്കും. എന്നാൽ രക്ഷ പ്രാപിക്കുവാൻ ഉള്ള വഴി ഈ ന്യായീകരങ്ങൾക്കും നീതീകരണങ്ങൾക്കും ഒന്നും കാണിച്ചു തരാനാവുകയില്ല. അതിനു, ജീവിത രീതികൾ-ജീവിത ശൈലികൾ മാറ്റിയെടുത്തേ പറ്റുകയുള്ളൂ. ജീവിതത്തിന്റെ തനതായ ഇടം തേടണം. ദൈവ തേജസ്സിലേക്ക് മടങ്ങിപ്പോകണം. കിടക്ക എടുത്തു നടക്കണം.( John 5:1–9) സൗഖ്യമാവണമെങ്കിൽ, കിടക്ക എടുത്തു നടന്നേ മതിയാവൂ. ['Get up! Pick up your mat and walk.', John 5:8-9]  ഈ ജീവിത ശൈലിയിൽ അതു  സാധ്യമല്ല-ദൈവം വിചാരിച്ചാൽ പോലും.

ഒരു ക്രിസ്തു വിശ്വാസിയുടെ യദാർത്ഥത്തിലുള്ള പ്രാർത്ഥന എന്തായിരിക്കണം? "ഈ രോഗാവസ്ഥയിലേക്കു എന്നെ നയിച്ച ജീവിത ശൈലിയിൽ നിന്നും വിടുതൽ പ്രാപിക്കുവാൻ തക്കവണ്ണമുള്ള ജ്ഞാനമുള്ളൊരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ." എന്നുള്ളതാണോ? സങ്കീർത്തനക്കാരൻ അപ്രകാരമാണ് പ്രാർത്ഥിക്കുന്നത്. എന്റെ കൈകളുടെ പ്രവർത്തിയാലും, നാവിന്റെ കൊതിയാലും, എനിക്കു  ഭവിച്ച ജീവിത ശൈലീരോഗങ്ങളിൽ നിന്നും വിടുതൽ പ്രാപിക്കുവാൻതക്കവണ്ണം എന്റെ ജീവിത ശൈലിയെ ഉടച്ചു വാർക്കുവാനുള്ള മാനസാന്തരത്തിന്റെ അനുഭവത്തെ എനിക്ക് തരേണമേ എന്ന് പ്രാര്ഥിക്കാതെ, അതെ ജീവിത ശൈലിയിൽ തുടർന്ന ശേഷം, “എന്റെ രോഗങ്ങളെ മാറ്റിത്തരേണമേ എന്ന് ദൈവത്തെ പരീക്ഷിച്ചു പ്രാർത്ഥിച്ചാൽ എന്ത് ഫലം? എന്നാൽ, ജീവിത ശൈലിയെ മാറ്റുവാൻ, തക്കവണ്ണം മാനസാന്തരത്തിന്റെ അനുഭവത്തിൽ പ്രാർത്ഥിച്ചാൽ, സാദൃശ്യ വാക്യക്കാരൻ പറയുന്നതു പോലെ, ദൈവത്തിന്റെ കരുണ ലഭിക്കും. തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരികയില്ല; അവയെ ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നവനോ, കരുണ ലഭിക്കും." [സദൃ. 28 :13 ]. എന്നാൽ "നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കിയിരിക്കുന്നു. ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിനു അടുക്കുകയില്ല." [9 -10  വാക്യങ്ങൾ] "അവൻ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ അവനു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും." [15 -)o  വാക്യം].           91 -)o  സങ്കീർത്തനം അവസാനിക്കുന്നത് വലിയ ഒരു വാഗ്ദാനവുമായിട്ടായാണ്.  ഈ വാഗ്ദാനം, 90 -)o  അധ്യായത്തിലെ പത്താം വാക്യത്തിൽ കാണുന്ന നിലവിളിയുടെ ദൈവിക മറുപടിയാണ്. 90 -)o  സങ്കീർത്തനം, പത്താം വാക്യം മനുഷ്യന്റെ രോദനമാണ്. അകൃത്യത്തിൽ ദൈവക്രോധം അനുഭവിക്കേണ്ടിവന്നതിന്റെ രോദനം. നമ്മൾ ഇന്നും ആ രോദനത്തിൽ നമ്മുടെ നാളുകളെ എണ്ണുവാൻ താത്പര്യപ്പെടുന്നു. കാരണം, നമ്മളും കൊതിക്കു ഭക്ഷണം അന്വേഷിക്കുകയും, കഴിക്കുകയും ചെയ്യുന്നു. ഒരു മനസ്സാന്തരത്തിനു തയ്യാറാവുന്നുമില്ല. എന്നാൽ ഒരു മനസ്സാന്തരത്തിനു തയ്യാറാവുന്ന മനുഷ്യന് ദൈവം നൽകുന്ന നിത്യ വാഗ്ദത്തമാണ്, 91-)o  സങ്കീർത്തനത്തിലെ അവസാന വാക്യം.

നമ്മൾ, അകൃത്യത്തിൽ നിന്നും ഉരുവാകുന്ന രോദനത്തിൽ ജീവിക്കണമോ, അതോ, ദൈവത്തിന്റെ വിശ്വസ്ത വാഗ്ദാനമായ രക്ഷയുടെ പാനപാത്രം അനുഭവിപ്പാൻ തക്കവണ്ണം മാനസാന്തരത്തിന്റെ അനുഭവത്തിൽ ജീവിത ശൈലിയെ ഉടച്ചു വാർക്കണമോ? തിരഞ്ഞെടുപ്പ് നമ്മുടേത് മാത്രമാണ്.  "ഞങ്ങളുടെ ആയുഷ്ക്കാലം എഴുപതു സംവത്സരം; ഏറെയായാൽ എൺപതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രെ" എന്നു പറഞ്ഞു വിലപിക്കുന്ന ആധുനിക മനുഷ്യനു, ദൈവം വാഗ്ദാനം ചെയ്യുന്ന വലിയ ഒരു രക്ഷയുടെ വിളംബരം ആണ് 91 -)o സങ്കീർത്തനത്തിന്റെ അവസാന വാക്യം: "ദീര്ഘായുസ്സ് കൊണ്ടു  ഞാൻ അവനു തൃപ്തി വരുത്തും, എന്റെ രക്ഷയെ അവനു കാണിച്ചു കൊടുക്കും."  പക്ഷെ അതിനായി ഒരു നിബന്ധന നമ്മൾ പൂർത്തീകരിക്കണം: "അത്യുന്നതന്റെ മറവിൽ വസിക്കുകയും, സർവ്വശക്തന്റെ നിഴലിൻകീഴിൽ പാർക്കുകയും ചെയ്യണം."    "യഹോവയെക്കുറിച്ചു, അവൻ എന്റെ സങ്കേതവും കോട്ടയും, ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്ന് പറയണം. മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കണം. എന്നാൽ നമ്മൾ ദൈവിക സൃഷ്ടിയായ ഹരിത സസ്യങ്ങളുടെയും , വിത്തുള്ള സസ്യങ്ങളുടെയും ഫലത്തെ ത്യജിക്കുകയും, [ഉല്പ.1 :29 ], മനുഷ്യ സൃഷ്ടിയായ ഭക്ഷണങ്ങളെ (processed , packed  foods  & food  like substances)  ആശ്രയിക്കുകയും ചെയ്യുന്നു. മനുഷ്യൻ ആധുനികതയുടെയും, ശാസ്ത്രത്തിന്റെയും പേരിൽ, നമ്മെ മൃത്യുവിന്റെ വഴിയിൽ നയിക്കുമ്പോൾ, ജീവന്റെ മാർഗ്ഗത്തിൽ, ദൈവത്തിൽ ആശ്രയം വയ്ക്കണം. എന്തുകൊണ്ടെന്നാൽ "ആദിയിൽ അങ്ങനെ ആയിരുന്നു."    

 

**********************************************************************

ദീര്ഘായുസ്സ് കൊണ്ടു  ഞാൻ അവനു തൃപ്തി വരുത്തും, എന്റെ രക്ഷയെ അവനു കാണിച്ചു കൊടുക്കും." 

************************************************************